ADVERTISEMENT

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് സൂചന കിട്ടിയ സിപിഎം 2018ൽ ബാങ്കിലെ സംശയാസ്പദമായ ഫയലുകൾ ഒരു അലമാരയിലാക്കി പൂട്ടി. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നടപടിയെടുക്കാൻ വൈകി. പാർട്ടി നിയോഗിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവരാണ് ഫയലുകൾ പൂട്ടിവയ്ക്കാൻ നിർദേശിച്ചത്. ഈ ഫയലുകളാണു പിന്നീടു സഹകരണ അന്വേഷണ സംഘത്തിനു കൈമാറിയത്. 2017 ഡിസംബറിലാണ് അഴിമതി നടക്കുന്നുവെന്ന സൂചന പാർട്ടിക്കു കിട്ടിയത്. ആദ്യഘട്ടത്തിൽ ഇത് അവഗണിക്കുകയായിരുന്നു.

പാർട്ടി ഇതിൽ ഇടപെടാൻ മടിച്ചതിനു 2 കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, വിഎസ് പക്ഷത്തുനിന്ന് ഔദ്യോഗിക പക്ഷത്തിനു നിർണായക സമയത്തു പിന്തുണ പ്രഖ്യാപിച്ച സി.കെ. ചന്ദ്രൻ പാർട്ടിയിൽ ശക്തനായിരുന്നു. രണ്ട്, ജില്ലാ തലത്തിൽ പാർട്ടിക്കകത്തു പുതിയ നേതൃത്വം വന്നേക്കുമെന്നു സൂചനയുണ്ടായിരുന്നതിനാൽ ചന്ദ്രനെയും ഇരിങ്ങാലക്കുട ഏരിയയെയും പിണക്കാൻ ആരും തയാറായിരുന്നില്ല. 2017ൽ പരാതി കിട്ടിയപ്പോഴും പാർട്ടി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഇതിൽ വലിയ കാര്യമില്ലെന്നു ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തി ക്കൊണ്ടിരുന്നു.

അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്തതേയില്ല. പാർട്ടി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിൽ സഹകരണ സ്ഥാപനങ്ങളുടെ ചുമതലയും ഏരിയാ സെന്റർ ചുമതലയും ടി.ആർ. സുനിൽകുമാറിനായിരുന്നു. അതുകൊണ്ടുതന്നെ എല്ലാമറിഞ്ഞിട്ടും ഏരിയാ കമ്മിറ്റി നിശ്ശബ്ദത പാലിച്ചു. സുനിലാണ് ഇപ്പോൾ തട്ടിപ്പു കേസിലെ ഒന്നാം പ്രതി. ഒരു വർഷത്തോളമായി സുനിൽ ജയിലിലാണ്. അഴിമതിയെക്കുറിച്ചറിഞ്ഞിട്ടും പാർട്ടി മിണ്ടാതിരുന്നെന്നാണ് ഇതു വ്യക്തമാക്കുന്നത്. 2018ൽ സി.കെ. ചന്ദ്രനു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിൽ കരുവന്നൂരിന്റെ ചുമതല കൂടി നൽകി.

ഇതോടെ വിവരം പുറത്തുവരാനുള്ള സാധ്യതകൾ ജില്ലാ നേതാക്കൾ തന്നെ ഇടപെട്ട് അടച്ചതുപോലെയായി. പ്രളയത്തിനു ശേഷം ജനം വ്യാപകമായി പണം പിൻവലിച്ചു തുടങ്ങിയതോടെയാണു ജില്ലാ നേതൃത്വത്തിലെ ചിലരെങ്കിലും കരുവന്നൂരിലെ യഥാർഥ ചിത്രം അറിഞ്ഞത്. അതോടെയാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവിനെയും പി.കെ. ഷാജനെയും അന്വേഷണത്തിനു ചുതമലപ്പെടുത്തിയത്. 2018ൽ സംശയത്തിന്റെ പേരിൽ ഫയലുകൾ പൂട്ടിവയ്ക്കാൻ നിർദേശിച്ചവർതന്നെ 2019ൽ ജൂണിൽ അന്വേഷണം തുടങ്ങി.

ഇവരാണു 6 മാസത്തെ അന്വേഷണത്തിനുശേഷം വൻ ക്രമക്കേടു നടന്നുവെന്ന കാര്യം പാർട്ടിയെ അറിയിച്ചത്. അതോടെ സഹകരണ വകുപ്പിന്റെ അന്വേഷണത്തിനു പാർട്ടി നിർദേശം നൽകുകയായിരുന്നു. 2017ൽ സംശയം തോന്നിയ ഉടൻ നേതൃത്വം ഇടപെട്ടിരുന്നുവെങ്കിൽ ബാങ്കിന്റെ തകർച്ച ഒഴിവാക്കാമായിരുന്നെന്നു നിക്ഷേപകർ പറയുന്നു. പ്രശ്നം പാർട്ടി തലത്തിൽ തന്നെ അവസാനിപ്പിക്കാമെന്നായിരുന്നു അന്നെടുത്ത തീരുമാനം. വിവരം പൊലീസിനു കൈമാറാതിരുന്നതും അതുകൊണ്ടുതന്നെ.

സുരേഷ്ഗോപി ഫിലോമിനയുടെ വീട് സന്ദർശിച്ചു

കരുവന്നൂർ ∙ സഹകരണ ബാങ്കിൽ നിക്ഷേപം ഉണ്ടായിട്ടും പണം ലഭിക്കാത്തതു മൂലം കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെയും ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ വിഷമിക്കുന്ന മാപ്രാണം സ്വദേശി തെങ്ങോലപറമ്പിൽ ജോസഫിന്റെയും വീടുകൾ നടൻ സുരേഷ് ഗോപി സന്ദർശിച്ചു.

ജോസഫിന്റെ മക്കളുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ കൈമാറി.ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, വൈസ് പ്രസിഡന്റ് കവിത ബിജു, സെക്രട്ടറി എൻ.ആർ. റോഷൻ, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ക്രമക്കേടിൽ പങ്കില്ലെന്ന് മുൻ ഭരണസമിതിയംഗം

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഭരണസമിതിക്കു പങ്കില്ലെന്നു കേസിൽ പ്രതിയായ മുൻ ഭരണസമിതിയംഗം കെ.വി. സുഗതൻ. വലിയ വായ്പകൾ നൽകിയതു ഭരണസമിതിയുടെ അറിവോടെയല്ല. മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്ത ണമെന്നു ബന്ധപ്പെട്ടവരോടു താൻ പറഞ്ഞെങ്കിലും ആ പരിപ്പ് ഇവിടെ വേവില്ലെന്ന മറുപടിയാണു ലഭിച്ചത്. തട്ടിപ്പിന്റെ വിവരം സിപിഎം – സിപിഐ ഘടകങ്ങളെ അറിയിച്ചിരുന്നു.

സെക്രട്ടറി സുനിൽകുമാറും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രനുമാണു ബാങ്ക് കൊണ്ടുനടന്നിരുന്നത്. ഉടുതുണിക്കു മറുതുണിയില്ലാതെ ബാങ്കിലേക്കു കയറിവന്ന പലരും ഇപ്പോൾ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. സെക‍്യൂരിറ്റി ജീവനക്കാരനായാണു താൻ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും വൃക്കരോഗബാധിതനാണന്നും സുഗതൻ പറഞ്ഞു. സിപിഐ നേതാവായ സുഗതൻ 10 വർഷത്തോളം ഭരണസമിതി അംഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com