വെള്ളക്കെട്ടിൽ ബസ് കുടുങ്ങി: പൊലീസും നാട്ടുകാരും ചേർന്ന് വടം കെട്ടി വലിച്ചു നീക്കി
Mail This Article
ചാലക്കുടി ∙ അതിരപ്പിള്ളി റോഡിൽ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിൽ ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിനു സമീപം റോഡിലെ വെള്ളക്കെട്ടിൽ സ്വകാര്യ ബസ് കുടുങ്ങി. അതിരപ്പിള്ളിയിൽ നിന്നു ചാലക്കുടിയിലേക്കു പോകുകയായിരുന്നു ബസ്. വെള്ളക്കെട്ടിനെ തുടർന്ന് ഇവിടെ ഗതാഗതം വിലക്കിയിട്ടുള്ളതായരുന്നു. ഇന്നലെ ആറോടെയാണു സംഭവം. സെൻസർ സംവിധാനമുള്ളതിനാൽ വെള്ളത്തിൽ ഇറങ്ങിയതോടെ ബസിന്റെ എൻജിൻ ഓഫാകുകയായിരുന്നു.
വീണ്ടും സ്റ്റാർട്ട് ചെയ്യാൻ സാധിക്കാതായതോടെ പൊലീസും നാട്ടുകാരും ചേർന്ന് വടം കെട്ടി വലിച്ചും ഉന്തിയും ബസ് വെള്ളക്കെട്ടിൽ നിന്ന് നീക്കി. ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്ഐ സി.വി. ഡേവിസ്, കൊരട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, പൊതുപ്രവർത്തകനായ ഡേവിസ് പാറേക്കാടൻ എന്നിവരും രക്ഷാപ്രവർത്ത നത്തിൽ പങ്കാളികളായി. വെള്ളക്കെട്ട് കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
ഇരുവശത്തു നിന്നും എത്തുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങുകയായിരുന്നു. ഇവയെ മടക്കി വിടുന്നതും ശ്രമകരമായിരുന്നു. ഇതിനിടെയാണ് ബസ് തകരാറായത്. ബസിലെ യാത്രകക്കാർ നടന്നും മറ്റും വാഹനങ്ങളെ ആശ്രയിച്ചുമാണു യാത്ര തുടർന്നത്. വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനങ്ങൾ കൊണ്ടു പോകുന്നത് അപകടകരമാണെന്നും ഒഴിവാക്കണമെന്നും ഡിവൈഎസ്പി സി.ആർ. സന്തോഷ് മുന്നറിയിപ്പ് നൽകി.