പ്രവേശന വിലക്കുണ്ടെങ്കിലും വിനോദകേന്ദ്രങ്ങളിൽ തിരക്ക്; വെറ്റിലപ്പാറയിൽ താൽക്കാലിക ചെക്ക് പോസ്റ്റ്
Mail This Article
അതിരപ്പിള്ളി∙ പ്രതികൂല കാലാവസ്ഥയെത്ടർന്ന് മേഖലയിലെ വിനോദ കേന്ദ്രങ്ങൾ അടച്ചെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഇതോടെ പൊലീസ് വെറ്റിലപ്പാറയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞതോടെ വിനോദ സഞ്ചാരികളുടെ വാഹന നിര വെറ്റിലപ്പാറ പാലത്തിൽ നിറയുകയും ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തു. ആനമല പാതയിൽ നിന്നും പാലത്തിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറയുന്നു.
പീച്ചി∙ പ്രവേശന വിലക്കുണ്ടായിട്ടും പീച്ചി ഡാമിൽ സന്ദർശകരുടെ തിരക്ക് . വിലക്കുള്ളതിനാൽ ഡാമിന്റെ താഴ്ഭാഗത്തെ പാലത്തിൽ നിന്നും ഷട്ടറിൽ നിന്നൊഴുകി വരുന്ന വെള്ളത്തിന്റെ ദൃശ്യമാസ്വദിച്ചും ചിത്രം പകർത്തിയുമാണു സഞ്ചാരികൾ മടങ്ങിയത്. മൈലാട്ടുംപാറ, മഞ്ഞക്കുന്ന് ഭാഗത്തേക്കുള്ള പൊതുവഴിയായതിനാൽ ഇവിടെ ഗതാഗതം തടയാനാവില്ല.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ വൈകിട്ട് ഏറെ നേരം ഗതാഗത തടസ്സവുമുണ്ടായി. പ്രവേശന വിലക്കു വന്നതോടെ പീച്ചി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിക്ക് ( ഡി എംസി)ക്കു വൻ വരുമാന നഷ്ടമുണ്ടായി. 15 ജീവനക്കാരുള്ള ഡിഎംസിക്കു ഈ നഷ്ടം തിരിച്ചടിയാക്കും. അതേസമയം ഇന്നലെ രാവിലെ വരെ പീച്ചിയിൽ 36.4 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. പ്രവേശനവിലക്കിനെക്കുറിച്ചറിയാതെ ചാവക്കാട് ബീച്ചിലും സഞ്ചാരികളെത്തിയിരുന്നു.