വീണ്ടും പുലി ആക്രമണം; വളർത്തു നായയെ കൊന്നു
Mail This Article
ചാലക്കുടി ∙ കോടശേരി ആറാം വാർഡിൽ കോർമല പാണാടൻകുന്നിൽ വീണ്ടും പുലിയിറങ്ങിയതോടെ ജനം ഭീതിയിൽ. വെമ്പിളിയാൻ ജോജുവിന്റെ വീടിനു പിന്നിൽ കെട്ടിയിരുന്ന വളർത്തു നായയെയാണ് പുലി പിടിച്ചു കൊന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. തൊട്ടടുത്ത വീട്ടിലെ പയ്യപ്പിള്ളി ജോസിന്റെ വളർത്തു നായയെ തലേദിവസം പുലി ആക്രമിച്ചിരുന്നു.
തുലാപ്പറമ്പൻ ജോണി, പട്ടത്ത് ജോസ് എന്നിവരുടെ നായ്ക്കളെ പുലി പിടികൂടി കൊണ്ടു പോയി. പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ പ്രദേശത്ത് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കോർമലയിൽ അര കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പുലി ഇറങ്ങി വളർത്തു നായ്ക്കളെ പിടികൂടുന്നത്.
പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം ഉള്ളതിനാൽ മിക്കവാറും വീടുകളിൽ നായ്ക്കളെ വളർത്തുന്നുണ്ട്. കെണിയൊരുക്കി പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ ഡിഎഫ്ഒയ്ക്കു പരാതി നൽകിയതായി ജയ് കിസാൻ ആന്ദോളൻ കൺവീനർ ജോബിൻ വടാശേരി അറിയിച്ചു.