ദേശീയപാതയിലെ കുഴി അടയ്ക്കൽ: അറ്റകുറ്റപ്പണി വിലയിരുത്താൻ കലക്ടർ നേരിട്ടെത്തി
Mail This Article
തൃശൂർ ∙ ദേശീയപാതയിൽ നടത്തുന്ന കുഴി അടയ്ക്കൽ അശാസ്ത്രീയമെന്നു കലക്ടർ ഹരിത വി. കുമാർ ദേശീയപാത അതോറിറ്റിക്കു കത്തു നൽകി. ദേശീയപാതയിൽ കുറുമാലി ഭാഗത്തെ കുഴികൾ അടയ്ക്കുന്നതാണു ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ നേരിട്ടെത്തി വിലയിരുത്തിയത്.
മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ടവരില്ലാതെയും യന്ത്ര സംവിധാനങ്ങളില്ലാതെയുമാണു കുഴി അടയ്ക്കൽ. അറ്റകുറ്റപ്പണിക്കുള്ള യന്ത്രങ്ങളും സ്ഥിരം സംവിധാനവും കരാർ കമ്പനിക്കില്ലെന്നും കലക്ടർ പറഞ്ഞു. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ (ജിഐപിഎൽ) കരിമ്പട്ടികയിൽ പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
കുഴി അടയ്ക്കൽ ജോലി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് നൽകുന്ന റിപ്പോർട്ടിലെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥരെ വിട്ട് അറ്റകുറ്റപ്പണി വിലയിരുത്തിയ ശേഷമാണു കലക്ടർ നേരിട്ട് ജോലികൾ കാണാനെത്തിയത്.
ദേശീയപാതയിൽ കരയാംപറമ്പ് മുതൽ പുതുക്കാട് വരെയുള്ള കുഴികളാണ് ഇന്നലെ അടച്ചത്. കുറുമാലി, നന്തിക്കര, നെല്ലായി ഭാഗങ്ങളിൽ ഒട്ടേറെ കുഴികളുണ്ടായിരുന്നു. എന്നാൽ സർവീസ് റോഡിലെ കുഴിയടയ്ക്കൽ എല്ലായിടത്തും നടത്തിയിട്ടില്ല. വലിയ പ്രശ്‌നങ്ങളുള്ള പ്രദേശത്തു മാത്രമാണ് ചെറിയ തോതിലെങ്കിലും പൂർത്തീകരിച്ചിട്ടുള്ളത്.