'അശാസ്ത്രീയം': റോഡിന്റെ ഉപരിതലം നിരപ്പാകുന്നില്ല; കുഴിയടയ്ക്കലിനെതിരെ പരാതി
Mail This Article
മുരിങ്ങൂർ∙ ചാലക്കുടി പാലം മുതൽ മുരിങ്ങൂർ ജംക്ഷൻ വരെയുള്ള കുഴികൾ അടയ്ക്കാൻ തുടങ്ങി.ബിആർഡി മോട്ടോഴ്‌സിനു സമീപം അപകടസാധ്യതയുള്ള കുഴികളാണ് ഇന്നലെ യന്ത്ര സഹായത്താൽ അടച്ചത്. കഴിഞ്ഞ ദിവസം ബൈക്കിൽ ഭർത്താവിനു പുറകിലിരുന്നു സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ, ബൈക്ക് കുഴിയിൽ വീണതോടെ റോഡിലേക്കു വീണു പരുക്കേറ്റിരുന്നു. പല ഭാഗങ്ങളിലും കുഴിയടച്ചത് അശാസ്ത്രീയമായെന്ന ആക്ഷേമുയർന്നതോടെ ഇന്നലെ റോഡ് റോളർ അടക്കമുള്ളവ എത്തിച്ചാണ് പ്രവർത്തികൾ പൂർത്തികരിച്ചത്.
കുഴിയടയ്ക്കലിനെ കുറിച്ചു പരാതി
ചാലക്കുടി ∙ ദേശീയപാതയിലെയും പിഡബ്ല്യുഡി റോഡുകളിലെയും കുഴി അടയ്ക്കലിനെ കുറിച്ചു വ്യാപക പരാതി. കുഴിയിൽ ഇടുന്ന ടാർ മിശ്രിതം ഉറപ്പിക്കാനും നിരപ്പാക്കാനും റോഡ് റോളർ ഇല്ല. പകരം ഇടിമുട്ടി ഉപയോഗിച്ച് തട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു കാരണം റോഡിന്റെ ഉപരിതലം നിരപ്പാകുന്നില്ലെന്നാണു പരാതി. ദേശീയപാത നാലുവരിപ്പാതയിലും കുഴികൾ ഇനിയും മൂടിയില്ല.
സൗത്ത് ജംക്‌ഷൻ മുതൽ ക്രസന്റ് സ്കൂൾ വരെ ഒരു കിലോമീറ്ററിനുള്ളിൽ 50ലധികം കുഴികള്‍ ഉണ്ടെങ്കിലും അടച്ചിട്ടില്ല. ഇതിൽ പലതും വലിയ കുഴികളാണ്. സർവീസ് റോഡുകളിലെ കുഴികൾ മൂടാത്തത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. സൗത്ത് ജംക്‌ഷനിൽ കൊച്ചി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കെഎസ്ആർടിസി റോഡിലേയ്ക്കു തിരിയുന്ന ഭാഗത്തു വലിയ കുഴികളുണ്ട്. മറ്റ് സ്ഥലങ്ങളിലും ഇടവിട്ടാണ് കുഴികൾ അടയ്ക്കുന്നതെന്നാണ് ആക്ഷേപം.