ADVERTISEMENT

ചാലക്കുടി ∙ ഇത് ആറങ്ങാലി; രാവും പകലും ഉറക്കമൊഴിച്ച് ഒരു പുഴയുടെ ജലനിരപ്പ് അളക്കുന്നത് ഇതാ, ഇവിടെയാണ്. 144 കിലോമീറ്റർ നീളത്തിലൊഴുകുന്ന, കേരളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പുഴയായ ചാലക്കുടിപ്പുഴയുടെ ജലനിരപ്പ് 365 ദിവസവും ഇവിടെ അളന്നു തിട്ടപ്പെടുത്തുന്നു. വെള്ളപ്പൊക്കം സംബന്ധിച്ച വിവരങ്ങൾക്കായി തിരയുന്നവർ ആദ്യം തിരക്കുന്നത് ഇവിടത്തെ ജലനിരപ്പാണ്.

നഗരസഭാ പ്രദേശത്ത് തോട്ടവീഥിയിലും കാടുകുറ്റി പഞ്ചായത്ത് പ്രദേശത്ത് അന്നനാട് ആറങ്ങാലിയിലുമുള്ള കടവുകളോടു ചേർന്നു സ്ഥാപിച്ചിരിക്കുന്ന മീറ്റർ നോക്കിയാണ് പുഴയുടെ ജലനിരപ്പ് തിട്ടപ്പെടുത്തുന്നത്. ഇതു യഥാസമയം റജിസ്റ്റർ ചെയ്യുന്നതിനൊപ്പം ജല കമ്മിഷന്റെ ഓഫിസുകളിൽ അറിയിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് ഒട്ടേറെ ഓഫിസുകളിലേക്കും ഈ വിവരം ഒഴുകിയെത്തും.

ജല നിരപ്പിൽ ഉയർച്ചതാഴ്ചകൾ വരുന്നതിനനുസരിച്ച് പുഴയുടെ വീതി (ജലവിതാനം) മാറുന്നതും രേഖപ്പെടുത്തും. ഇതിനായി ഹൈഡ്രോളജിക്കൽ ഒബ്സർവേഷൻ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. നിതിൻ ബാബുവിനാണു ചുമതല. ദിവസവും ഓരോ മണിക്കൂറിലും കണക്കെടുപ്പ് നടത്തും. പുഴയുടെ ഒഴുക്ക് അറിയാനും ആഴം അറിയാനുമുള്ള സംവിധാനവുമുണ്ട്.

ഇതിനായി ജീവനക്കാർ ഒരു ബോട്ടും ഉപയോഗിക്കുന്നു. പുഴയുടെ ഇരുകരകളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പു തൂണുകൾക്കു മുകളിലൂടെ വലിച്ചു കെട്ടിയ ഉരുക്കു വടത്തിൽ (കേബിൾ വേ) ബന്ധിച്ചാണു ബോട്ടിന്റെ ചലനം. കറന്റ് മീറ്റർ ഉപയോഗിച്ചാണ് പുഴയുടെ ഒഴുക്ക് നിർണയിക്കുന്നത്. 

അപകടനില 7.1 മീറ്റർ

2.5 മീറ്ററാണു ഇന്നലെ പുഴയിലെ ജലനിരപ്പ്. 7.1 മീറ്ററാണ് അപകട മുന്നറിയിപ്പ് നിരപ്പ്. ഈ വർഷം 7.27 വരെ ജലനിരപ്പ് ഉയർന്നു. 2018 ലെ മഹാപ്രളയ സമയത്ത് 10.58 മീറ്ററായിരുന്നു ഇത്. ദിവസങ്ങൾക്കു മുൻപ് പുഴ നിറഞ്ഞൊഴുകിയപ്പോൾ പടവുകൾ കയറി ജലം ഉയർന്നു പൊന്തി. ഇരുകരകളിലുമുള്ള മണൽത്തിട്ടകളും വെള്ളത്താൽ മൂടിപ്പോയി.

ഇപ്പോൾ ജലനിരപ്പ് താഴ്ന്നതോടെ മണൽത്തിട്ടകൾ കാണാവുന്ന വിധമായി. പുഴയുടെ വലതുകരയിൽ തോട്ടവീഥിയിൽ തമ്പാൻ വീട്ടിൽ അഡ്വ. ശ്രീകുമാറിന്റെ പറമ്പിലും ഇടതുകരയിൽ അന്നനാട് കൈപ്പിള്ളി സുദർശന്റെ പറമ്പിലുമാണ് സെൻട്രൽ ജല കമ്മിഷന്റെ ജലനിരപ്പ് അളക്കാനുള്ള മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com