ചെവി തുളയ്ക്കും ഹോൺ, രണ്ടാഴ്ചയ്ക്കിടെ ബസിന് 4000 രൂപ പിഴ
Mail This Article
തൃശൂർ ∙ മോട്ടർ വാഹന വകുപ്പ് ഒരിക്കൽ അഴിപ്പിച്ച നിരോധിത ഹോൺ വീണ്ടും ഘടിപ്പിച്ച് സർവീസ് നടത്തിയ ബസിന് വകുപ്പ് രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും പിഴ ചുമത്തി. തൃശൂർ – എൽത്തുരുത്ത് റൂട്ടിൽ ഓടുന്ന തട്ടകത്തമ്മ ബസിനാണ് 2000 രൂപ പിഴ നൽകേണ്ടിവന്നത്. വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ പൊതുജനങ്ങൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ചെവി തുളയ്ക്കുന്ന എയർ ഹോൺ ഘടിപ്പിച്ച് ഓടിയ ബസിനെ ഒരുമാസം മുൻപ് അധികൃതർ പിടികൂടി 2000 രൂപ പിഴയടപ്പിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപ് വീണ്ടും അതേ ഹോൺ ഘടിപ്പിച്ച് വീണ്ടും സർവീസ് തുടങ്ങി. ഇതോടെ വീണ്ടും പരാതി ഉയരുകയും വകുപ്പ് ഇടപെടുകയുമായിരുന്നു.
കൂടുതൽ പരാതികൾ
എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ എത്തുന്ന പരാതികളിൽ ഭൂരിഭാഗവും ബസുകളെക്കുറിച്ചാണെന്ന് ആർടിഒ കെ.കെ. സുരേഷ്കുമാർ പറഞ്ഞു. വിദ്യാർഥികളെ കയറ്റുന്നില്ല, കൺസഷൻ അനുവദിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഏറെയും. നിരോധിത ഹോണിനെക്കുറിച്ചുള്ള പരാതികളും ഒട്ടേറെ. അമിത ശബ്ദത്തോടെ ബൈക്കിൽ അതിവേഗം പാഞ്ഞുപോകുന്ന ഡ്രൈവവർമാരെക്കുറിച്ചും പരാതികൾ കൂടിവരികയാണ്.
ബസുകളിൽ ടിക്കറ്റ് നൽകണമെന്നും ആർടിഒ പറഞ്ഞു. യാത്രക്കാർ ടിക്കറ്റ് ചോദിച്ചു വാങ്ങണം. തന്നില്ലെങ്കിൽ പരാതിപ്പെടാൻ യാത്രക്കാർ തയാറാകണം. ഏതു തരത്തിലുമുള്ള ഗതാഗത നിയമ ലംഘന പരാതികളും ലഭിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് ആർടിഒ വ്യക്തമാക്കി.