കഴിഞ്ഞ വർഷം കുടിലിനു മുൻപിൽ, ഇത്തവണ രാജ്യസ്നേഹികളുടെ കരുതലിൽ തീർത്ത വീടിനു മുന്നിൽ അമ്മിണിയമ്മ ദേശീയപതാക ഉയർത്തി
Mail This Article
ചേർപ്പ് ∙ ദേശസ്നേഹികളുടെ കരുതലിൽ പുതുതായി പണിത വീടിനു മുന്നിലാണ് ചെറുചേനം വെള്ളുന്നപറമ്പിൽ അമ്മിണി അമ്മയും (76) കുടുംബവും ഇത്തവണ ദേശീയപതാക ഉയർത്തിയത്. കഴിഞ്ഞ വർഷം വീട് ഓലയും ഷീറ്റും മേഞ്ഞ ജീർണിച്ചതായിരുന്നെങ്കിൽ ഇത്തവണ പുതിയ വീട് എന്നതൊഴിച്ചാൽ ദേശസ്നേഹത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ഇവർ വീടിനു മുന്നിൽ ദേശീയപതാക ഉയർത്തിയത് കൊച്ചുമക്കൾ പഠിക്കുന്ന സിഎൻഎൻബിഎച്ച് സ്കൂളിലെ പ്രധാന അധ്യാപകനായ എ.ആർ. പ്രവീൺ കുമാറിന്റെ "ഭവന പതാക" എന്ന പദ്ധതി പ്രകാരമായിരുന്നെങ്കിൽ ഇത്തവണ അത് "ഹർ ഘർ തിരംഗ" എന്ന ആശയപ്രകാരമായിരുന്നു. കഴിഞ്ഞ വർഷം കുടിലിനു മുൻപിൽ ദേശീയപതാക ഉയർത്തിയതും അതിൽ ഇവർ കാണിക്കുന്ന ആഹ്ലാദവും അടങ്ങുന്ന വിഡിയോ പ്രവീൺ കുമാർ സാമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ലക്ഷക്കണക്കിനു പേരാണു കണ്ടത്.
ഇവരുടെ നിഷ്കളങ്കമായ രാജ്യസ്നേഹം കണ്ട് മേജർ രവി ഇവരെ അഭിനന്ദിക്കുകയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യസ്നേഹികളുടെ സഹായത്തോടെ പുതിയ വീട് നിർമിച്ചു നൽകുകയുമായിരുന്നു. വീടിന്റെ താക്കോൽ സമർപ്പണം മേജർ രവി ഉൾപ്പെടുന്ന ചടങ്ങിൽ അധികം താമസിക്കാതെ നടത്തുമെന്നു പ്രവീൺ കുമാർ പറഞ്ഞു.