ചൂടേറിയ ചർച്ചകൾക്കു വേദി, കൂടുമാറുന്ന രുചിപ്പെരുമ; ഇന്ത്യൻ കോഫി ഹൗസ് നിലവിലെ കെട്ടിടത്തിൽ നിന്ന് ഒഴിയുന്നു
Mail This Article
ചാലക്കുടി ∙ രണ്ടു പതിറ്റാണ്ടിലധികമായി നഗരത്തിലെത്തുന്നവർക്കു രുചിഭേദങ്ങൾ വിളമ്പിയ ഇന്ത്യൻ കോഫി ഹൗസ് നഗരസഭ ഓഫിസ് വളപ്പിലെ കെട്ടിടത്തിൽ നിന്ന് ഒഴിയാനൊരുങ്ങുന്നു. കോഫി ഹൗസ് പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇക്കാരണത്താൽ മാർച്ച് മാസം കരാർ പുതുക്കിയപ്പോൾ ആറു മാസത്തേയ്ക്ക് മാത്രമാണ് വാടകക്കരാറുണ്ടാക്കിയത്. ഇതുപ്രകാരം കോഫി ഹൗസിന് സെപ്റ്റംബറിൽ ഇവിടെ നിന്ന് ഒഴിയേണ്ടി വരും. 21 വർഷം മുൻപാണ് കോഫി ഹൗസ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അതുവരെ ഇവിടെ നഗരസഭ കന്റീൻ സ്വകാര്യ വ്യക്തികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്നു.
രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പതിവായി എത്തിയിരുന്നതിനാൽ ചൂടേറിയ ചർച്ചകൾക്കും ഇവിടം വേദിയായിരുന്നു. ദേശീയപാതയോടു ചേർന്നായിരുന്നതിനാൽ ദീർഘദൂര യാത്രക്കാരുടെയും ഇഷ്ട സ്ഥലമായിരുന്നു കോഫി ഹൗസ്. കെട്ടിടങ്ങൾക്ക് ഭീമമായ വാടക ഉള്ളതിനാൽ പുതിയ സ്ഥലം ലഭിക്കുക ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറി കടന്നാൽ മാത്രമേ കോഫി ഹൗസിനു പ്രവർത്തനം നഗരത്തിൽ തുടരാൻ സാധിക്കൂ.