ചാലക്കുടി ∙ പുഴയിൽ ജലനിരപ്പ് താഴുന്നു. ആറങ്ങാലിക്കടവിലെ സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കെടുപ്പ് പ്രകാരം ഇന്നലെ 1.18 മീറ്ററാണ് ജലനിരപ്പ്. ഇത് ഈ മാസമാദ്യം 7.27 വരെയെത്തിയിരുന്നു. ഡാമുകളിലെ മഴമേഖലകളിൽ മഴ കുറഞ്ഞതും ജലനിരപ്പ് താഴാൻ കാരണമാണ്. 3 ദിവസം മുൻപു പെരിങ്ങൽക്കുത്ത് ഡാമിന്റെ 4 സ്ലൂസുകൾ അടച്ചിരുന്നു. പറമ്പിക്കുളം ഡാമിൽ നിന്നു നിലവിൽ 300 ക്യുസെക്സ് വെള്ളം മാത്രമാണു പുറന്തള്ളുന്നത്. ഷോളയാറിൽ ഡാമിന്റെ ഒരു ഷട്ടർ ഒരു അടി മാത്രമാണു തുറന്നിട്ടുള്ളത്. ദിവസങ്ങളായി മഴ തീർത്തും നിലച്ചിരിക്കുകയാണ്. വേനൽ കനക്കും മുൻപേ പുഴയിലെ നീരൊഴുക്ക് കാര്യമായി കുറഞ്ഞത് കാർഷിക മേഖലയ്ക്ക് ആശങ്കയാണ്.
വരും ദിവസങ്ങളിലും ജലനിരപ്പ് വീണ്ടും താഴ്ന്നേക്കുമെന്നാണു സൂചന. ഒരാഴ്ചയ്ക്കിടെയാണു ജലനിരപ്പ് 6 മീറ്ററോളം താഴ്ന്നത്. 2018ലെ മഹാപ്രളയ സമയത്ത് ഓഗസ്റ്റ് 16ന് 10.58 മീറ്ററായിരുന്നു പുഴയിലെ ജലനിരപ്പ്. അന്ന് വെട്ടുകടവ് പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിയിരുന്നു. നാലു വർഷം മുൻപു നഗരത്തിലുൾപ്പെടെ പ്രളയബാധയുണ്ടായ ദിവസങ്ങളിൽ ഈ വർഷം ചാറ്റൽമഴ പോലും ഇല്ലാതെ കടന്നു പോയതു പ്രളയഭീതി അകറ്റിയെങ്കിലും കാർഷിക ജലസേചനത്തിനുള്ള ജലം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന പരിഭ്രാന്തിയിലാണ് കർഷകർ.