ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂർ ഭക്തജന സാഗരമായി; 11.63 ലക്ഷം രൂപയുടെ പാൽപായസം വഴിപാട്
Mail This Article
ഗുരുവായൂർ ∙ കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങൾ ദർശനത്തിനെത്തി. നിർമാല്യം മുതൽ രാത്രി വിളക്കെഴുന്നള്ളിപ്പു വരെ തിരക്കു തുടർന്നു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. പെരുവനം കുട്ടൻ മാരാരുടെ മേളം, ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യം, ഗുരുവായൂർ ശശി മാരാരുടെ തായമ്പക എന്നിവയുണ്ടായി. 11.63 ലക്ഷം രൂപയുടെ പാൽപായസം വഴിപാടു നടന്നു. അത്താഴപൂജയ്ക്ക് പ്രധാന വഴിപാടായി 6,63,522 രൂപയുടെ 41,470 അപ്പം നേദിച്ചു. പിറന്നാൾ സദ്യയിൽ 35,000ത്തോളം പേർ പങ്കെടുത്തു.
ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഉണ്ണിക്കണ്ണനും ഗോപികമാരുമായി നൂറുകണക്കിനു കുട്ടികൾ നിരന്നു. നായർ സമാജം ആഘോഷ കമ്മിറ്റിയുടെ ഉറിയടി ഘോഷയാത്രയിൽ ഗോപികാനൃത്തം, ജീവത എഴുന്നള്ളത്ത്, നന്ദികേശ്വരൻ, താലപ്പൊലി എന്നിവയും രാത്രി കെട്ടു കാഴ്ചയുമുണ്ടായി. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാ സംഘം ഉറിയടി ഘോഷയാത്ര നടത്തി. നെന്മിനി ബലരാമ ക്ഷേത്രത്തിന്റെ സഹോദര സംഗമ എഴുന്നള്ളിപ്പിനെ കിഴക്കേ നടപ്പുരയിൽ നിറപറ വച്ചു സ്വീകരിച്ചു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.