ഹൗസ് സർജന്മാർ പടിയിറങ്ങി; മെഡിക്കൽ കോളജിൽ പ്രതിസന്ധി
Mail This Article
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജന്മാർ കൂട്ടത്തോടെ പടിയിറങ്ങി. പകരം ഹൗസ് സർജന്മാർ എത്തിയിട്ടില്ല. 110 ഹൗസ് സർജന്മാരുടെ കുറവുണ്ട്. ബദൽ സംവിധാനം ഒരുക്കിയിട്ടുമില്ല. പുതിയ ബാച്ച് എത്താൻ മാസങ്ങളെടുക്കുമെന്നാണു സൂചന. സീനിയർ ഡോക്ടർമാരുടെ നിർദേശമനുസരിച്ച് രോഗികൾക്ക് പരിശോധനാ കുറിപ്പുകൾ തയാറാക്കുന്നതും മരുന്നുകൾ എഴുതി നൽകുന്നതും അഡ്മിഷൻ, ഡിസ്ചാർജ് രേഖകൾ തയാറാക്കുന്നതും ഹൗസ് സർജന്മാരാണ്.
ഹൗസ് സർജന്മാരുടെ അഭാവത്തിൽ ജോലികളെല്ലാം സീനിയർ ഡോക്ടർമാർ ഏറ്റെടുക്കേണ്ടിവരും പ്രതിസന്ധിയെക്കുറിച്ച് വകുപ്പു മേധാവികൾ 2 മാസം മുൻപ് മേലധികാരികളെ അറിയിച്ചിരുന്നെങ്കിലും സർക്കാരിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല. അവസാനം നടന്ന പരീക്ഷ ബഹിഷ് കരിച്ചതിനെ തുടർന്നാണു പുതിയ ബാച്ച് ഹൗസ് സർജന്മാർ എത്തുന്നതു വൈകുന്നത്.
പകരം നടത്തിയ പരീക്ഷയുടെ ഫലം പുറത്തുവന്ന ശേഷമേ ഹൗസ് സർജന്മാരുടെ കുറവ് നികത്താൻ കഴിയൂ. കോവിഡ് കാലത്ത് സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ നിലവിലെ ഹൗസ് സർജന്മാരുടെ സേവന കാലാവധി ദീർഘിപ്പിച്ചാണു പരിഹരിച്ചത്.