‘പേൾസ്’ പറഞ്ഞു: ഞങ്ങളും മിടുക്കരാണ്; മാറ്റി നിർത്തരുതേ
Mail This Article
തൃശൂർ∙ മിടുമിടുക്കരായ 26 കുട്ടികൾ. അവരോടൊപ്പം കുട്ടികളായി മാറിയ രക്ഷിതാക്കൾ. ഓട്ടിസവും മറ്റ് ബൗദ്ധിക ഭിന്നശേഷിയുമുള്ള ആ മക്കൾ കലാപരിപാടികളിലൂടെ മികവ് പുറത്തെടുത്ത് പറയാതെ പറഞ്ഞു: ഞങ്ങൾക്കുമുണ്ട് കഴിവുകൾ, ഞങ്ങളെ മനസ്സിലാക്കിയാൽ മതി. ബൗദ്ധിക ഭിന്നശേഷിയുള്ളവർക്കായി രണ്ടുവർഷമായി തൃശൂരിൽ പ്രവർത്തിക്കുന്ന പേൾസ് ഫുട്ബോൾ ടീം കൂട്ടായ്മയുടെ വാർഷി കത്തിലാണു കുട്ടികളും രക്ഷിതാക്കളും എല്ലാം മറന്ന് കലാപരിപാടികളിൽ ഒത്തുചേർന്നത്.
ഇവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച സ്കിറ്റിൽ കുട്ടികളും മാതാപിതാക്കളും അഭിനയിച്ചു. 4 മുതൽ 37 വരെ വയസ്സുള്ള ഭിന്നശേഷിക്കാരാണ് അണിനിരന്നത്. കലാപരി പാടികളുടെ അനൗൺസ്മെന്റ് വേദിയിൽ നടത്തിയത് 37 വയസ്സുള്ള അരുൺ. കീബോർഡിൽ ഒരേസമയം തമിഴ്, മലയാളം പാട്ടുകൾ വായിച്ച് അലൻ ജോഷി വിസ്മയിപ്പിച്ചു. ചെണ്ടമേളത്തിൽ വേറിട്ട താളത്തിലൂടെ ഇവർ മനസ്സ് കീഴടക്കി.
2 വർഷമായി തുടർച്ചയായി നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായിരുന്നു ഫാഷൻ ഷോ, യോഗ, ചെണ്ടമേളം, പാട്ട്, അമ്മമാരുടെ ഒപ്പന അങ്ങനെ നീണ്ട കലാപരിപാടികൾ. പ്രിൻസി ജോഷിയാണു കൂട്ടായ്മയുടെ സാരഥി. മകന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞതോടെ ബെംഗളൂരു നിംഹാൻസിൽ 21 ദിവസത്തെ പരിശീലനം നേടിയിട്ടുണ്ട് പ്രിൻസി.
പന്ത് എടുക്കാൻ പോലും അറിയാതിരുന്ന കുട്ടികൾ ആഘോഷമായി ഫുട്ബോൾ കളിക്കുന്ന കാഴ്ചയും ഈ കൂട്ടായ്മയിലുണ്ട്. കൗൺസിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. വി.വി.ജോസഫ്, പരിശീലകരായ ബാബു ആന്റോ, കെ.എൻ. ഗോകുലൻ, പി.എം. നവീൻ എന്നിവർ പ്രസംഗിച്ചു.