എയ്ഡ്സിനെ ഉന്മൂലനം ചെയ്യാനുള്ള മരുന്ന്: നെബ്രാസ്ക ശാസ്ത്രസംഘത്തിൽ മലയാളി ഗവേഷകയും
Mail This Article
എയ്ഡ്സിനെ ഉന്മൂലനം ചെയ്യാനുള്ള മരുന്നിന്റെ അവസാനഘട്ട പരീക്ഷണം നടത്തുന്ന നെബ്രാസ്ക മെഡിക്കൽ സെന്ററിലെ ശാസ്ത്രസംഘത്തിൽ മലയാളി ഗവേഷകയും..
പഴഞ്ഞി ∙ അമേരിക്കയിലെ നെബ്രാസ്ക സർവകലാശാലയിൽ നിന്ന് ഒരു സന്തോഷ വാർത്ത പുറത്തു വരുന്നതും കാത്തിരിക്കുകയാണ് വൈദ്യശാസ്ത്രലോകം. എയ്ഡ്സ് ഉന്മൂലനം ചെയ്യാനുള്ള മരുന്നിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നെബ്രാസ്കയിൽ അവസാനഘട്ടത്തിലെ ത്തിക്കഴിഞ്ഞു. ഇവരുടെ പരീക്ഷണം വിജയത്തിലെത്തിയാൽ തൃശൂരിനും അഭിമാനിക്കാനേറെയുണ്ട്. ഈ സംഘത്തിലെ ഏകമലയാളിയാണു പഴഞ്ഞി സ്വദേശിനി ഡോ.സൗമി മാത്യൂസ്. ഏറെ വൈകാതെ ശുഭവാർത്ത പുറത്തെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഡോ. സൗമി.
വെസ്റ്റ് മങ്ങാട് ചെറുവത്തൂർ കൊച്ചു മാത്യുവിന്റെയും സെൽമയുടെയും മകളാണ് ഡോ. സൗമി. കണ്ണൂർ സർ സയ്യിദ് കോളജിലും കോയമ്പത്തൂർ ആർവിഎസ് കോളജിലുമായി ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾ പൂർത്തിയാക്കി. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഫിൽ നേടി. അരവിന്ദ് മെഡിക്കൽ റിസർച് ഫൗണ്ടേഷനിൽ നിന്നു പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷമാണു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി 2015ൽ നെബ്രാസ്കയിലേക്കു പോയത്.
എച്ച്ഐവി മരുന്നിനുള്ള ഗവേഷണം നടത്തുന്ന ലാബിലായിരുന്നു ചുമതല. എച്ച്ഐവി പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന മരുന്നു പരീക്ഷിച്ചു വിജയിപ്പിക്കുകയായിരുന്നു വെല്ലുവിളി. ലേസർ ആർട് (ലോങ് ആക്ടിങ് സ്ലോ ഇഫക്ടീവ് റിലീസ് ആന്റി റിട്രോവയറൽ തെറപ്പി) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഗവേഷണം. വിത്തു കോശങ്ങൾ ഉപയോഗിച്ചും ജനിതക വ്യതിയാനം വരുത്തിയും എലികളിൽ മരുന്നു പരീക്ഷിക്കുന്ന ദൗത്യത്തിലാണു സൗമിയും സംഘവും. പരീക്ഷണം വിജയിച്ചാൽ ഒരു വർഷത്തിനിടെ എടുക്കുന്ന 3 ഡോസ് മരുന്നു വഴി എയ്ഡ്സ് പൂർണമായി ഭേദപ്പെടുത്താ നാകുമെന്നാണു പ്രതീക്ഷ.