ചോദ്യം ചെയ്യലിൽ നിന്ന് വിവരം: കൂടുതൽ ലഹരി മരുന്ന് പിടിച്ചു
Mail This Article
തൃശൂർ ∙ 100 ഗ്രാം ലഹരി മരുന്നുമായി അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ച് പരിശോധന നടത്തിയപ്പോൾ കിട്ടിയത് 20 ലക്ഷം രൂപയുടെ ലഹരി മരുന്ന്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സ്റ്റാൻഡിൽ അറസ്റ്റിലായ കേച്ചേരി സ്വദേശികളായ ദയാൽ (27), അഖിൽ (22) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചിയിലെ കുറിയർ കമ്പനി വഴി തങ്ങൾക്ക് ഡൽഹിയിൽ നിന്ന് കൂടുതൽ ലഹരി മരുന്ന് അയച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് ഈസ്റ്റ് എസ്എച്ച്ഒ പി.ലാൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കൊച്ചിയിൽ എത്തി പരിശോധിച്ചപ്പോഴാണ് അര കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. ഇവരുടെ വിലാസത്തിലേക്ക് ലഹരി മരുന്ന് അയച്ച വിദേശ പൗരനെ പൊലീസ് തിരയുന്നുണ്ട്.
ഇരുവരും നേരത്തേ കോഴിക്കോട് നിന്നും വിമാനത്തിൽ ഡൽഹിയിൽ എത്തി അവിടെ നിന്ന് ലഹരി മരുന്ന് വാങ്ങി വിമാന മാർഗം തന്നെ ബെംഗളൂരുവിലും അവിടെ നിന്ന് സേലത്തും കോയമ്പത്തൂരിലും എത്തി ലഹരി മരുന്നു വിതരണം നടത്തിയിരുന്നു. തുടർന്ന് ബാക്കിയുള്ള ലഹരി മരുന്ന് കൈമാറ്റം ചെയ്യാൻ തൃശൂരിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്.