മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; അന്നദാനത്തിന് 1.51 കോടി നൽകി
Mail This Article
ഗുരുവായൂർ ∙ റിലയൻസ് മേധാവി മുകേഷ് അംബാനി ഇന്നലെ വൈകിട്ട് ക്ഷേത്ര ദർശനം നടത്തി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം കാർ മാർഗം ഗുരുവായൂരിൽ എത്തി. വൈകിട്ട് 5ന് ശേഷം ക്ഷേത്രത്തിലെത്തി. സോപാനത്ത് നെയ് സമർപ്പിച്ച് തൊഴുതു. പ്രസാദം സ്വീകരിച്ചു. ഉപദേവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിന് പുറത്തിറങ്ങി ആനയ്ക്ക് പഴം കൊടുത്തു.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതിയംഗം സി.മനോജ് എന്നിവർ സ്വീകരിച്ചു. അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപയുടെ ചെക്ക് കൈമാറി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ച് അദ്ദേഹം 5.30യോടെ മടങ്ങി. 50 കോടി രൂപയുടെ ആശുപത്രി നിർമിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് ദേവസ്വം മുകേഷ് അംബാനിക്ക് സമർപ്പിച്ചു. ഇതിന് സഹായം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പു നൽകി.ദേവസ്വത്തിന്റെ ഉപഹാരം ചെയർമാൻ ഡോ. വി.കെ.വിജയൻ ഭരണസമിതിയംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹനകൃഷ്ണൻ എന്നിവർ കൈമാറി.