ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കി അട്ടിമറി, ‘തലനീട്ടിയ’ ഒരു ബാലറ്റ് കുടുക്കി: റിട്ടേണിങ് ഓഫിസർ അറസ്റ്റിൽ
Mail This Article
തൃശൂർ ∙ അവിണിശേരി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ റിട്ടേണിങ് ഓഫിസർ അഡ്വ. ശ്യാംകുമാറിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ട് നിക്ഷേപിക്കാനുള്ള ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കിയാണ് അട്ടിമറി നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നു കീഴടങ്ങിയ ശ്യാംകുറിന്റെ അറസ്റ്റ് രേഖപ്പെടുത്തു കയായിരുന്നു.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകളും അവിണിശേരി ഖാദി മുൻ പ്രസിഡന്റുമായ സി.ബി. ഗീത, ബാലറ്റ് പെട്ടി നിർമിച്ച ചിറ്റിലപ്പിള്ളി സ്വദേശി ശരത് എന്നിവരാണു മറ്റു പ്രതികൾ. കഴിഞ്ഞ 31നു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടുകളെല്ലാം പുറത്തെടുത്ത ശേഷവും ബാലറ്റ് ബോക്സിന്റെ അടിത്തട്ടിൽ ഒരു ബാലറ്റ് പുറത്തേക്കു കാണുന്ന വിധത്തിൽ നിന്നിരുന്നു. പരിശോധിച്ചപ്പോൾ ബോക്സിനുള്ളിൽ അടിയിലായി കൃത്രിമ അറ ഉള്ളതായും വോട്ടെടുപ്പിനു മുൻപേ അതിൽ ബാലറ്റുകൾ നിക്ഷേപിച്ചതായും കണ്ടെത്തുകയായിരുന്നു. പ്രശ്നം സംഘർഷത്തിലെ ത്തുകയും പൊലീസെത്ത രംഗം ശാന്തമാക്കുകയും ചെയ്തു.
പെട്ടിയും പെട്ടിയിൽ നിന്നു ലഭിച്ച വോട്ടുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. പുതുതായി നിർമിച്ച ബാലറ്റ് പെട്ടിയിൽ രണ്ട് അറകൾ നിർമിച്ചായിരുന്നു തട്ടിപ്പ്. ഇതിൽ ഒരു അറയിൽ തലേദിവസം തന്നെ 50 വോട്ടുകൾ സി.ബി ഗീതയ്ക്ക് അനുകൂലമായി രേഖപ്പെടുത്തി വച്ചിരുന്നു. വോട്ടിങ് ദിവസം ആദ്യത്തെ 50 വോട്ട് പ്രത്യേകം തയാറാക്കിയ വേറൊരു അറയിലേക്കു വീഴും വിധമായിരുന്നു ക്രമീകരണം. എന്നാൽ പെട്ടിയിൽ നിന്നു ബാലറ്റുകൾ പുറത്തെടുത്തു കഴിഞ്ഞപ്പോൾ രഹസ്യ അറയിൽ നിന്നു ‘തലനീട്ടിയ’ ഒരു ബാലറ്റാണ് തട്ടിപ്പു പുറത്തു കൊണ്ടുവന്നത്.
194 വോട്ടർമാരിൽ186 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കേസ് ആയതിനാൽ സൊസൈറ്റിയുടെ ഭരണം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അസിസ്റ്റൻറ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. നെടുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.