ADVERTISEMENT

തൃശൂർ ∙ ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. സാംസ്കാരിക കേരളത്തിലെ മുഴുവൻ കലാരൂപങ്ങളും അരങ്ങേറുന്ന സ്വീകരണ ചടങ്ങിൽ 151 വനിതകൾ 151 പട്ടുക്കുടകളുമായി കുടമാറ്റത്തിന്റെ പ്രതീകങ്ങൾ സൃഷ്ടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന് രാവിലെ 6.30ന് ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുൻപിൽ നിന്നാണ് ആരംഭിക്കുക. 11 മണിക്ക് യാത്ര ആമ്പല്ലൂരിൽ എത്തും. ഉച്ചഭക്ഷണത്തിനു ശേഷം 4ന് തലോറിൽ നിന്ന് (ഓർമ മാർബിൾസ്) ആരംഭിക്കുന്ന യാത്ര ഒല്ലൂർ, കുരിയച്ചിറ, ശക്തൻ സ്റ്റാൻഡ്, പട്ടാളം റോഡ്, എംഒ റോഡിലൂടെ സ്വരാജ് റൗണ്ടിൽ കയറി നഗരം ചുറ്റിയാണ് തെക്കേ ഗോപുര നടയിലെ പൊതുസമ്മേളന വേദിയിൽ എത്തുക.

പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 151 കലാകാരൻമാർ അണിനിരക്കുന്ന മേളം ഇവിടെയും സ്വീകരണത്തിനു മാറ്റു കൂട്ടും. പുലിക്കളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ് മുട്ട്, മാർഗംകളി, കോൽക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാഗസ്വരം, ശിങ്കാരിമേളം ഉൾപ്പെടെ എല്ലാവിധ വാദ്യമേളങ്ങളും പദയാത്രയ്ക്ക് അകമ്പടിയായി ഉണ്ടാകും.

വാർ ഹീറോസ് സംഗമം നാളെ

തൃശൂർ ∙ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വാർ ഹീറോസിന്റെ സംഗമം നാളെ 2ന് വടക്കാഞ്ചേരി പള്ളി ഹാളിൽ നടക്കും. വിമുക്തഭടന്മാർ, സ്വാതന്ത്ര്യ സമര സേനാനികൾ. ഉൾപ്പെടെയുള്ളവരുമായി രാഹുൽഗാന്ധിയുമായി സംവദിക്കും. ഇന്ന് രാമനിലയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ‘ലഞ്ച് വിത്ത് രാഹുൽ’, സാഹിത്യകാരന്മാരുമായി സാഹിത്യ അക്കാദമിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്പർക്ക പരിപാടിയും സുരക്ഷാകാരണങ്ങളാൽ മാറ്റിവച്ചു.

വിശ്രമദിനം രാഹുൽ ചർച്ചയിൽ

ചാലക്കുടി ∙ ഭാരത് ജോഡോ യാത്ര രണ്ടാഴ്ച പിന്നിട്ടതിന്റെ ക്ഷീണം മാറ്റാൻ ഇന്നലെ പൂർണ വിശ്രമം തീരുമാനിച്ചെങ്കിലും എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയുടെ തിരക്കിലായിരുന്നു രാഹുൽ ഗാന്ധി. പല സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്മാരും എഐസിസി നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി. ക്രസന്റ് സ്കൂൾ മൈതാനിയിൽ പ്രത്യേക വാഹനത്തിൽ ഒരുക്കിയ താമസസ്ഥലത്തു രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം ചോദിച്ചവരോടെല്ലാം, വിശ്രമം മാത്രമാണ് അജൻഡയെന്നു പറഞ്ഞ് നേതാക്കൾ വിലക്കി.

രാഹുൽ ഉൾപ്പെടെ 117 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർക്കു കഴിക്കാനായി കെപിസിസിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണു തയാറാക്കി എത്തിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷമാണു ഭക്ഷണം നൽകിയത്. ഇന്നു നടക്കുന്ന പദയാത്രയുടെ വിവരങ്ങൾ ആരായാൻ മുൻ നിശ്ചയപ്രകാരം ഇന്നലെ രാവിലെ 9.30ന് ടി.എൻ.പ്രതാപൻ എംപിയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എത്തിയെങ്കിലും കൂടിക്കാഴ്ച മിനിറ്റുകൾ മാത്രമായിരുന്നു.

കാര്യങ്ങൾ നേരത്തേ നിശ്ചയിച്ചതു പോലെ നടക്കട്ടെ എന്നായിരുന്നു തീരുമാനം. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ യാത്രയുടെ ഭാഗമായ അറുന്നൂറോളം പേർ സ്വകാര്യ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി തങ്ങി. ഇന്ന് 6.30ന് യാത്ര ആരംഭിക്കുന്ന ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപത്തേക്കു ക്രസന്റ് സ്കൂളിൽ നിന്നു വാഹനത്തിലാണു രാഹുൽ എത്തുക.

ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ചാലക്കുടി ∙ ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും.

∙ ചാലക്കുടിയിൽ നിന്നു തലോർ വരെ ദേശീയപാതയുടെ പടിഞ്ഞാറു വശത്തെ ട്രാക്ക് ഭാരത് ജോഡോ യാത്രയ്ക്കായി ഉപയോഗിക്കും. അതിനാൽ രാവിലെ ഇന്ന് 6 മുതൽ 12 വരെ പാലിയേക്കര മുതൽ ചാലക്കുടി വരെ കിഴക്കു ഭാഗത്തെ ട്രാക്കിലൂടെ ഒറ്റവരി ഗതാഗതം മാത്രമേ അനുവദിക്കൂ. പടിഞ്ഞാറു ഭാഗത്തെ ട്രാക്കിൽ നിശ്ചിത സമയം വരെ ഗതാഗതം അനുവദിക്കില്ല .

∙ തൃശൂരിൽ നിന്നു എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടെയ്നർ ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹനങ്ങളും കുട്ടനെല്ലൂർ മുതൽ പാലിയേക്കര വരെയുളള ഭാഗത്ത് മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ ഒരു വരിയായി യാത്ര തുടരേണ്ടതാണ്.

∙ എറണാകുളം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു വരുന്ന കണ്ടെയ്നർ ലോറി, ഹെവി ഗുഡ്സ് വാഹനങ്ങൾ തുടങ്ങിയ വലിയ വാഹനങ്ങൾ കൊരട്ടി വരെയുളള ഭാഗത്തു തടസ്സമുണ്ടാക്കാതെ പാർക്ക് ചെയ്യണം.

∙ കെഎസ്ആർടിസി / ബസുകൾ ഒഴിച്ചു മറ്റു വാഹനങ്ങൾ ചാലക്കുടി കോടതി ജംക്‌ഷൻ, പോട്ട് ജംക്‌ഷൻ, പോട്ട മേൽപാലത്തിൽ നിന്നു ഇടത്തേക്കു തിരിഞ്ഞു മാള - ഇരിങ്ങാലക്കുട വഴി യാത്ര തുടരണം.

∙ ഉച്ചയ്ക്കു 2നു ശേഷം പാലിയേക്കര നിന്നു തലോർ ഭാഗത്തേക്കു ഗതാഗതം അനുവദിക്കില്ല. വരന്തരപ്പിളളി, കല്ലൂർ ഭാഗങ്ങളിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും അളഗപ്പനഗറിൽ നിന്നു തിരിഞ്ഞ് പാലക്കപ്പറമ്പ് കുഞ്ഞനംപാറ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com