ആൾക്കടലിളക്കി രാഹുൽ - ചിത്രങ്ങൾ
Mail This Article
തൃശൂർ∙ആയിരങ്ങൾ തോളോടു തോൾ ചേർന്നു ത്രിവർണ പതാക വീശിക്കൊണ്ടിരിക്കെ രാഹുൽ ഗാന്ധി ഉത്സവപ്പറമ്പിലെന്നപോലുള്ള തിരക്കിനിടയിലൂടെ തേക്കിൻകാട്ടിലേക്കു കടന്നു. പെരുവനം കുട്ടൻ മാരാരുടെ പാണ്ടിമേളം ഇരമ്പിക്കൊണ്ടിരിക്കെ തെക്കെ ഗോപുര നടയിലെ സുരക്ഷയുടെ കറുപ്പു കവചവും നേതാക്കളുടെ നിയന്ത്രണവും ഇല്ലാതായി. കൈകോർത്ത കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ വഴിയിലൂടെ അവരെ തൊട്ടഭിവാദ്യം ചെയ്ത് അദ്ദേഹം വേദിയിലേക്കു നടന്നു.
നഗരത്തെ പൂരപ്പറമ്പാക്കിയാണ് ഭാരത് ജോഡോ യാത്ര എത്തിയത്. ഒല്ലൂരിൽനിന്നു തുടങ്ങിയ ജാഥ ശക്തനിൽ എത്തുമ്പോഴേക്കും റോഡിന്റെ ഇരുവശവും ജനം തിങ്ങി നിറഞ്ഞിരുന്നു. വലിയൊരു നദിപോലെ ഒഴുകിവന്ന യാത്ര നഗരത്തിൽ എത്തിയപ്പോൾ വരവേറ്റതു വിവിധ കലാരൂപങ്ങളാണ്. തെക്കെ ഗോപുര നടയിലായിരുന്നു പെരുവനത്തിന്റെ മേളം. പട്ടുകുടയും വെഞ്ചാമരവും ആലവട്ടവും മേളത്തിനു അകമ്പടിയായി ഉത്സവാന്തരീക്ഷമൊരുക്കി. എംഒ റോഡിലെ പുലിക്കളിയും കുമ്മാട്ടിയുമാണു യാത്രയെ വരവേറ്റത്. സ്വരാജ് റൗണ്ടിൽ കാവടികളും ശിങ്കാരിമേളവും കെട്ടുകുതിരകളും കാത്തു നിൽപ്പുണ്ടായിരുന്നു.
നായ്ക്കനാലിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ മുണ്ടത്തിക്കോട് കണ്ണൻ നയിച്ച പഞ്ചവാദ്യവും നടുവിലാലിൽ മാർഗം കളിയും നെഹ്‌റു പാർക്കിനരികെ കളരിപ്പയറ്റും പഴയ സപ്ന തിയറ്ററിനരികെ കൈകൊട്ടിക്കളിയും ജില്ലാ ആശുപത്രിക്കരികെ ദഫ്മുട്ടും പ്രത്യേക വേദികളിലായി ഒരുക്കിയിരുന്നു. യാത്രയോടൊപ്പമെത്തിയ മറ്റു സംസ്ഥാനക്കാർക്കു തൃശൂരിലേതു സാംസ്കാരിക വിരുന്നായി. ആയിരക്കണക്കിനു വർണ ബലൂണുകളും പതാകളുമായാണു കോൺഗ്രസ് പ്രവർത്തകരെത്തിയത്.
യാത്ര എത്തുന്നതിനു മുൻപുതന്നെ തെക്കെ ഗോപുര നട നിറഞ്ഞതിനാൽ നേതാക്കളടക്കം പലർക്കും വേദിയുടെ അടുത്തേക്ക് എത്താനായില്ല. വേദിയുടെ പുറകുവശത്ത് സുരക്ഷയുടെ ഭാഗമായി ബാരിക്കേഡ് കെട്ടി നിയന്ത്രിക്കുകയും ചെയ്തിരുന്നു.തലോരിൽനിന്നാണു യാത്രതുടങ്ങുകയെന്നു പറഞ്ഞിരുന്നെങ്കിലും തുടങ്ങിയത് ഒല്ലൂരിൽനിന്നാണ്. മണിക്കൂറുകൾ മുൻപുതന്നെ ഒല്ലൂർ തിങ്ങി നിറഞ്ഞിരുന്നു.
5 മണിക്കു തുടങ്ങിയ യാത്ര സ്വരാജ് റൗണ്ടിലേക്കു കടന്നത് 7 മണിയോടെയാണ്. യാത്രയുടെ കൂടെവന്ന ആയിരക്കണക്കിനു പ്രവർത്തകർ രാഹുൽ പ്രസംഗിക്കുമ്പോഴും സ്വരാജ് റൗണ്ടിൽത്തന്നെ വന്നു. യാത്രയിലുടനീളം രാഹുൽ വഴിയിലുള്ളവരുമായി ഇടപഴകുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. 8 മണിയോടെയാണ് അദ്ദേഹം തേക്കിൻകാട്ടിലെ വേദി വിട്ടത്.മേളപ്രമാണി പെരുവനം കുട്ടൻമാരാരെ രാഹുൽ വേദിയിലേക്കു ക്ഷണിച്ചു ബഹുമാനിച്ചു. രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധിക്കും ഒപ്പമെടുത്ത ചിത്രം പെരുവനം രാഹുൽ ഗാന്ധിക്കു സമ്മാനിച്ചു. ഏറെ കൗതുകത്തോടെയാണ് അദ്ദേഹം അതു സ്വീകരിച്ചത്.
ഭാരത് ജോഡോ യാത്രജില്ലയിൽ ഇന്നു കൂടി
ആയിരങ്ങൾ തോളോടു തോൾ ചേർന്നു ത്രിവർണ പതാക വീശിക്കൊണ്ടിരിക്കെ രാഹുൽ ഗാന്ധി ഉത്സവപ്പറമ്പിലെന്നപോലുള്ള തിരക്കിനിടയിലൂടെ തേക്കിൻകാട്ടിലേക്കു കടന്നു. പെരുവനം കുട്ടൻ മാരാരുടെ പാണ്ടിമേളം ഇരമ്പിക്കൊണ്ടിരിക്കെ തെക്കെ ഗോപുര നടയിലെ സുരക്ഷയുടെ കറുപ്പു കവചവും നേതാക്കളുടെ നിയന്ത്രണവും ഇല്ലാതായി. കൈകോർത്ത കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ വഴിയിലൂടെ അവരെ തൊട്ടഭിവാദ്യം ചെയ്ത് അദ്ദേഹം വേദിയിലേക്കു നടന്നു.