ഹർത്താൽ ദിനത്തിൽ അക്രമം; 7 പേർ അറസ്റ്റിൽ
Mail This Article
പാവറട്ടി ∙ ഹർത്താൽ ദിനത്തിൽ സ്കൂട്ടറിലും ബൈക്കിലും കറങ്ങി എളവള്ളി വാകയിൽ വാൾ വീശി കടകളിൽ അക്രമം നടത്തിയ സംഭവത്തിലും പുവ്വത്തൂർ താമരപ്പിള്ളിയിൽ കള്ള് കയറ്റി വന്ന ജീപ്പിനു നേരെ ആക്രമണം നടത്തിയ സംഭവത്തിലും 4 പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശേരി മരോട്ടിക്കൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (18), പാടൂർ കറുകൊള്ളി വീട്ടിൽ ഷെമീർ (36), തിരുനെല്ലൂർ സ്വദേശികളായ മൂക്കലെ പണിക്ക വീട്ടിൽ റഷീദ് (48), പുതിയ വീട്ടിൽ ഹസീബ് (41) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ ഒട്ടേറെ കടകളിൽ കയറി ഭീഷണി മുഴക്കിയതായും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവികളിലെ ദൃശ്യങ്ങളും പലയിടങ്ങളിലായി നാട്ടുകാർ രഹസ്യമായി ചിത്രീകരിച്ച വിഡിയോകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഷെമീറിനെ ഭാര്യ വീട്ടിൽ നിന്നും മറ്റുള്ളവരെ വീടുകളുടെ പരിസരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഹർത്താലിന്റെ തലേന്ന് തന്നെ ഇവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതികൾ ഇരു വാഹനങ്ങളിൽ മാറി മാറി സഞ്ചരിച്ചാണ് അക്രമം നടത്തിയത്. ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്ഐമാരായ പി.എം. രതീഷ്, പി.എസ്. സോമൻ, ജോഷി, എഎസ്ഐ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞു ചില്ലു തകർത്ത കേസിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നു സുൽത്താൻ ബത്തേരിയിലേക്കു പോയിരുന്ന ബസിനു നേരെ മുള്ളൂർക്കരയിൽ കല്ലെറിഞ്ഞ കേസിൽ വെട്ടിക്കാട്ടിരി സ്വദേശികളായ വാട്ടപ്പാറ നൗഫൽ (26),
മുളക്കൽ റഫീക്ക് (29) എന്നിവരെയും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം 2 ബസുകൾ കല്ലെറിഞ്ഞു തകർത്ത കേസിൽ പനങ്ങാട്ടുകര കുണ്ടുവളപ്പിൽ ബഷീറിനെയുമാണു (52) അറസ്റ്റ് ചെയ്തത്.
കൊണ്ടയൂരിൽ നിന്ന് തൃശൂരിലേക്കും പാലക്കാട്ടു നിന്ന് ഗുരുവായൂരി ലേക്കും പോയിരുന്ന കെഎസ്ആർടിസി ബസുകളാണു റെയിൽവേ സ്റ്റേഷനു സമീപം കല്ലെറിഞ്ഞു തകർത്തത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇൻസ്പെക്ടർ കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.