യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ; സംഭവം നടന്നത് ചാലക്കുടി പാലത്തില്‍
Mail This Article
പിടിയിലായത് കൊലപാതകം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി; സംഭവം നടന്നത് ഫെബ്രുവരിയിൽ ചാലക്കുടി പാലത്തില്‍
ചാലക്കുടി ∙ ദേശീയപാതയിൽ കാർ തടഞ്ഞ് മൂവാറ്റുപുഴ സ്വദേശികളായ യാത്രക്കാരെ മർദിക്കുകയും അവരെ പുറത്തിറക്കി കാർ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം അടക്കം 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഫെബ്രുവരി 19നാണു സംഭവം. കുഴൽപണം കടത്തുന്നതാണെന്നു സംശയിച്ച് അതു കൈവശപ്പെടുത്താനാണു കാർ തട്ടിയെടുത്തത്.
ചാലക്കുടി പാലത്തിൽ മറ്റു വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞ ശേഷമാണ് യാത്രക്കാരെ ആക്രമിച്ചത്. മഹാരാഷ്ട്ര റജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന കാറിൽ എത്തിയ സംഘമാണ് കാർ തട്ടിയെടുത്തതെന്നു യാത്രക്കാർ മൊഴി നൽകിയിരുന്നു. അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദിക്കാൻ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതികളായ മൂന്നു പേരെ 2 മാസം മുൻപു ഒളിത്താവളങ്ങളിൽ നിന്നു പിടികൂടിയിരുന്നു.
കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് താരിസിനു വിലക്കുണ്ട്. അതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വീട്ടുകാരെ രഹസ്യമായി നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഒളി സ്ഥലം കണ്ടെത്തിയത്. ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.