ADVERTISEMENT

ഷോളയാർ∙ വനപാതയിൽ സഞ്ചാരികളെ വിറപ്പിച്ചിരുന്ന ഒറ്റയാൻ കബാലി മാസങ്ങൾക്കു ശേഷം തിരിച്ചെത്തി. അമ്പലപ്പാറയിൽ ഇന്നലെ രാവിലെ 6 മണിയോടെ കെഎസ്ഇബി ജീവനക്കാരാണ് ആനയെ കണ്ടത്. വാൽവ് ഹൗസിലെ ജീവനക്കാർ താമസിക്കുന്നതിനു സമീപമുള്ള പന മറിച്ചു തിന്ന ശേഷം അരമണിക്കൂറോളം കൊമ്പൻ റോഡിൽ നിലയുറപ്പിച്ചു.

ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനാൽ രാവിലെ വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നില്ല. ഒരു വർഷത്തോളം ആനക്കയം മുതൽ ഷോളയാർ വ്യൂ പോയിന്റ് വരെയുള്ള മേഖലയിലായിരുന്നു കൊമ്പൻ വിലസിയിരുന്നത്. വാഹനങ്ങൾക്കു നേരെ പാഞ്ഞടുക്കുന്ന സ്വഭാവമാണ് ആനയുടേത്. ഒട്ടേറെ ഇരു ചക്രവാഹന യാത്രക്കാർക്ക് കൊമ്പന്റെ ആക്രമണത്തിൽ വീണ് പരുക്കേറ്റിരുന്നു.

ആക്രമണം പതിവായതോടെ ആനയ്ക്ക് വനപാലകരാണ് കബാലി എന്ന് പേര് സമ്മാനിച്ചത്. ഷോളയാർ ഡാമിലെ പ്രവേശന കാവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഈ കൊമ്പന്റെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണം പതിവായതോടെ ആനയെ ഉൾക്കാട്ടിലേക്കു കയറ്റിവിടണമെന്ന ആവശ്യം ശക്തമായിരുന്നു. കാടു കയറിപ്പോയ കൊമ്പൻ 4 മാസങ്ങൾക്കു ശേഷമാണ് തിരിച്ചെത്തിയത്.

കാട്ടാന ഓടിച്ചു; തോട്ടം തൊഴിലാളികൾക്ക് വീണു പരുക്ക്

വെറ്റിലപ്പാറ∙ കാട്ടാനയുടെ മുന്നിലകപ്പെട്ട് ഭയന്നോടിയ പ്ലാന്റേഷൻ തോട്ടം തൊഴിലാളികളായ 3 സ്ത്രീകൾക്കു വീണു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് സംഭവം. സരിത ഷിജി (41), സീന ബാബു (45), ബിന്ദു വർഗീസ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ടാപ്പിങ്ങിനായി പോകുമ്പോഴായിരുന്നു സംഭവം.

ഇവർ കരഞ്ഞ് ഓടുന്നതു കണ്ട മറ്റു തൊഴിലാളികൾ ബഹളം വച്ചതോടെയാണ് ആന ആക്രമണത്തിൽ നിന്നു പിൻമാറിയത്. പരുക്കേറ്റ തൊഴിലാളികളെ പ്ലാന്റേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെയായി എണ്ണപ്പന, റബർ തോട്ടങ്ങളിൽ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതായി പരാതിയുണ്ട്. വൈദ്യുത വേലി സ്ഥാപിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി മുടങ്ങിയതോടെ പ്രവർത്തനരഹിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com