ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 9 വർഷം തടവും പിഴയും
Mail This Article
ചാവക്കാട്∙ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ചു. എടക്കഴിയൂർ നാലാംകല്ല് സ്വദേശി തൈപറമ്പിൽ മുബീനെയാണ്(26) ചാവക്കാട് അസി. സെഷൻസ് കോടതി 9 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഇതേ കേസിൽ മറ്റൊരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനും(32)യും കോടതി ഇതേ ശിക്ഷ വിധിച്ചു. 2018 ഏപ്രിൽ 26ന് ഡിവൈഎഫ്ഐ പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ല് കറുപ്പംവീട്ടിൽ ബിലാലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷിച്ചത്.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ബിലാലിനെ അടിച്ചുവീഴ്ത്തുകയും വാളുകൊണ്ട് ഇരു കാലുകളിലും വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. കേസിലെ രണ്ടാം പ്രതി ഷാഫി ഒളിവിലാണ്. പൊലീസ് ഇൻസ്പെക്ടർമാരായ എ.ജെ.ജോൺസൺ, പി.അബ്ദുൽ മുനീർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.