മുട്ടുകായൽ സ്ലൂസ് കെട്ടിയില്ല; ഉപ്പുവെള്ള ഭീഷണി
Mail This Article
ഏങ്ങണ്ടിയൂർ ∙ പഞ്ചായത്ത് അതിർത്തിയിലെ മുട്ടുകായൽ സ്ലൂസ് ബണ്ട് നവീകരിച്ച് കെട്ടാത്തതു മൂലം പ്രദേശം ഉപ്പുവെള്ള ഭീഷണിയിൽ. തുലാവർഷം അവസാനിക്കുന്നതിന് മുൻപായി നിർമാണം പൂർത്തിയാക്കേണ്ട ബണ്ട് കെട്ടലാണ് ഇതുവരെ ആരംഭിക്കാത്തത്. ഇതു കാരണം 8 കിലോമീറ്റർ തോട്ടിലൂടെ കൃഷിയിടങ്ങളിൽ ഉപ്പ് വെള്ളം കയറിത്തുടങ്ങി. കനോലി പുഴയുടെ സമീപത്തുള്ള ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി എന്നീ പഞ്ചായത്തുകളിലെ കൃഷിയെയാണു ഇതു നേരിട്ട് ബാധിക്കുന്നത്.
സ്ലൂസിൽ പലകകൾ നിരത്തി മണ്ണിട്ടാണ് ഉറപ്പിക്കുന്നത്. കഴിഞ്ഞ തവണ കെട്ടിയ പലകകൾ ദുർബലമായി. സമീപത്തെ അനുബന്ധമായ ചേലോട് തോടിന്റെ സ്ലൂസ് കെട്ടലും തുടങ്ങിയിട്ടില്ല. മേഖലയിലെ തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി കൃഷികൾക്ക് ഉണക്കം ബാധിക്കുന്നത് പതിവായി. വിളവിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജലസ്രോതസ്സുകളിലും ഉപ്പു കലരുന്നതു കാരണം വീടുകളിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്ലൂസ് കെട്ടുന്നത് സമയബന്ധിതമല്ലെന്നും ഇതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നതായും ആക്ഷേപമുണ്ട്. കരാറുകാരനെ കണ്ടെത്താനും വൈകുന്നു.