മറ്റത്തൂരിന്റെ വലിയ തോട്ടിൽ കാടും മരങ്ങളും നിറഞ്ഞ് ഒഴുക്കിനു തടസ്സം
Mail This Article
കോടാലി ∙മറ്റത്തൂർ പഞ്ചായത്തിൽ കൃഷിക്കും, ജലസേചനത്തിനും പ്രധാനമായും ആശ്രയിക്കുന്ന വെള്ളിക്കുളങ്ങര വലിയതോട്ടിൽ കാടും മരങ്ങളും മൂടി ഒഴുക്ക് തടസ്സപ്പെട്ടതായി കർഷകരുടെ പരാതി. മറ്റത്തൂർ പഞ്ചായത്തിലൂടെ വെള്ളിക്കുളങ്ങര മുതൽ പഞ്ചായത്ത് അതിർത്തിയായ കുറുമാലി പുഴയിൽ ചേരുന്ന വലിയതോടിന്റെ വശങ്ങളിലെ കൈതച്ചെടികളും കാടുകളും വെട്ടി നീക്കിയിട്ട് 15 വർഷത്തിലേറെയായി.
കോടാലി പാടത്തിന് സമീപത്തെ കൈത്തോടായ പൂവാലിതോടും,വലിയതോടും സംഗമിക്കുന്ന സ്ഥലത്ത് മരങ്ങൾ വളർന്ന് തോട്ടിലേക്ക് ചരിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും,കുപ്പികളും, ചത്ത ജീവികളുടെ ദുർഗന്ധം വമിക്കുന്ന ശരീരങ്ങളും മരക്കൊമ്പിൽ തടഞ്ഞ് നിൽക്കുന്നതും
പതിവു കാഴചയാണ്. തോടിന്റെ കരയിലും, തോട്ടിലും കാട് കയറിയതോടെ ഇഴജന്തുക്കളും തോട്ടിൽ നീർ നായകളും വർധിച്ചതായി പറയുന്നു.മഴ കനത്താൽ മരക്കൊമ്പിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ മൂലം ഒഴുക്ക് തടസ്സപ്പെട്ടു കൃഷിയിടത്തിലേക്ക് വെള്ളം കയറുന്നതായും പറയുന്നു. തോടിന്റെ ഇരു വശങ്ങളിലുമായി ഇരുപതോളം ലിഫ്റ്റ് ഇറിഗേഷനുകളുമുണ്ട്. തോട്ടിലെ ഒഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ അധികൃതർ മുൻകൈ എടുക്കണമെന്ന് കോടാലിപ്പാടം നെല്ലുൽപാദക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.