ആംബുലൻസ് സ്കൂട്ടറിലിടിച്ച് ഏഴു പേർക്ക് പരുക്കേറ്റു
Mail This Article
തൃശൂർ ∙ ഒളരിയിൽ രോഗിയുമായി വന്നിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് 2 കുട്ടികളുൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. തളിക്കുളം അമ്പലത്ത് മുൻഷാദിന്റെ ഭാര്യ തൗഹീബ (42), മക്കളായ മുഹമ്മദ് നസിൽ (14), മുഹമ്മദ് നാസിൽ (9), അയൽവാസി വിജയലക്ഷ്മി, സ്കൂട്ടർ യാത്രികൻ അനീഷ്, ടോട്ടൽ കെയർ ആംബുലൻസ് ഡ്രൈവർ തൃത്തല്ലൂർ സ്വദേശി ശൈലേഷ് (22), സഹായി ചേറ്റുവ സ്വദേശി ഫൈസൽ (22) എന്നിവർക്കാണു പരുക്കേറ്റത്.ഇവരെ ഒളരി മദർ, തൃശൂർ ജൂബിലി മിഷൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടോടെ ഒളരി അശോക റോഡിലായിരുന്നു അപകടം. നാസിലിനു പന്ത് കളിക്കുമ്പോൾ പരുക്കേറ്റതിനെ തുടർന്ന് തളിക്കുളത്തെ ആശുപത്രിയിൽ നിന്നു തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. ആംബുലൻസ് ഡ്രൈവറുടെ പരുക്ക് സാരമുള്ളതാണ്. ഉദയനഗർ ട്രാൻസ്ഫോമറിനു സമീപം വഴിയോരത്ത് ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു അനീഷ്. ആംബുലൻസ് സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരങ്ങി നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂണിലിടിച്ചാണു നിന്നത്. വൈദ്യുതി തൂൺ തകർന്നു. മേഖലയിൽ ഏറെ നേരം വൈദ്യുതി വിതരണം നിലച്ചു.
പരുക്കേറ്റു
മുടിക്കോട് ∙ ദേശീയപാത കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ചു കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. മുടിക്കോട് ഇമ്മട്ടിപറമ്പ് കൊക്കൻ സൈമണിന്റെ ഭാര്യ ജോയ്സി, ബൈക്ക് യാത്രക്കാരൻ ചാണോത്ത് സ്വദേശി സതീഷ് എന്നിവരെ സാരമായ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6നാണ് അപകടം.