തർക്കം തീർന്നു; പകൽ വീട്ടിലെ രാവ് മായുന്നു
Mail This Article
ഒല്ലൂർ∙ രാഷ്ട്രീയ വടംവലികളെത്തുടർന്നു 3 മാസം അടഞ്ഞുകിടന്ന ഒല്ലൂരിലെ പകൽ വീട് തുറന്നു പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുത്ത പുതിയ ഭരണസമിതിയെ അംഗീകരിക്കുന്നത് വൈകിപ്പിച്ചും താക്കോൽ നൽകാതെയും ഏറെ നാൾ പ്രവർത്തനം മരവിപ്പിച്ചിരുന്നു. ഈ സംഭവം മനോരമ വാർത്തയാക്കിയതോടെയാണ് നഗരസഭ കൗൺസിൽ യോഗം പുതിയ ഭരണസമിതിയെ അംഗീകരിച്ചതും, താക്കോൽ കൈമാറിയതും. പകൽ വീട്ടിലെ മാറിയ ഭരണസമിതിയിൽ വലതുപക്ഷ ചായ്‌വുള്ളവർ തിരഞ്ഞെടുക്കപ്പെട്ടതാണ് ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷൻ ഭരണ സമിതിയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിൽ തന്നെയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. കോവിഡ് അടച്ചിലുകൾക്കു ശേഷം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ ചെസും, കാരം ബോർഡും കളിച്ചും ബിരിയാണി കഴിച്ചും വയോധികർ ആദ്യ ദിവസം ആഘോഷമാക്കി. അറുപത് വയസിനു മുകളിലുള്ള 200 പേരാണ് ഒല്ലൂരിലെ പകൽ വീട്ടിൽ അംഗങ്ങളായിട്ടുള്ളത്. എല്ലാ ദിവസങ്ങളിലുമുള്ള ഒത്തുചേരലിനു പുറമെ മെഡിക്കൽ ക്യാംപും ഇവിടെ നടക്കാറുണ്ട്.
മാനസിക ഉല്ലാസത്തിനു വേണ്ടി ടെലിവിഷനും സ്ഥാപിച്ചിട്ടുണ്ട്.പകൽ വീട്ടിൽ എത്തുന്നവർക്ക് 2 നേരം ചായയും, കടിയും, ഉച്ചക്ക് ഭക്ഷണവും ലഭിക്കും. ദിവസവും 10 മുതൽ 5 വരെയാണ് പ്രവർത്തനം.വയോധികരെ ശുശ്രൂക്ഷിക്കുന്നതിനു വേണ്ടിയും, പകൽ വീടിന്റെ മേൽനോട്ടത്തിനും കോർപറേഷൻ കെയർടേക്കറെ നിയമിച്ചിട്ടുണ്ട്. പ്രസിഡന്റ് ശശി പോട്ടയിൽ, സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ്, ട്രഷറർ സി.ടി. റപ്പായി എന്നിവരാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.