ചെത്തുതൊഴിലാളി വെട്ടേറ്റു മരിച്ചു
Mail This Article
പൈങ്കുളം∙ വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റു മരിച്ചു. കുന്നുമാർതൊടി വാസുദേവൻ (56) ആണു മരിച്ചത്. പ്രദേശവാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കുന്നുമ്മേൽ ജയനെ (40) വെട്ടേറ്റു ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും വെട്ടി എന്നു കരുതുന്ന ചെത്തു തൊഴിലാളിയായ പുത്തൻപുരയിൽ ഗിരീഷ് (42) ഒളിവിലാണ്. ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു.
വാഴാലിക്കാവ് ക്ഷേത്രത്തിനു സമീപം ഭാരതപ്പുഴയുടെ തീരത്തെ തെങ്ങിൻ തോപ്പിലെ തൊഴിലാളികളായ ഇരുവരും സിഐടിയു സംഘടനയിൽപ്പെട്ടവരാണ്. അഞ്ച് പേരാണ് ഇവിടെ തെങ്ങ് ചെത്തുന്നത്. ഇന്നലെ രാവിലെ ഒരു തവണ ചെത്ത് കഴിഞ്ഞ് മടങ്ങിയ വാസുവും ഗിരീഷും രണ്ടാംതവണ ചെത്തുന്നതിനായി ഒരുമിച്ചാണ് എത്തിയതെന്ന് പറയുന്നു. അൽപം വൈകിയെത്തിയ ഇവരുടെ സഹപ്രവർത്തകനാണ് വാസു വെട്ടേറ്റു കിടക്കുന്നതായി കണ്ടത്. തൊട്ടുമുൻപ് ഗിരീഷ് പറമ്പിൽ നിന്ന് മടങ്ങുന്നതും കണ്ടിരുന്നു. തുടർന്ന്, വാഴാലിക്കാവിലേക്കുള്ള റോഡിലൂടെ വരുമ്പോൾ ഗിരീഷ് ജയനെയും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തലയ്ക്കു ഗുരുതര പരുക്കേറ്റ ജയനെ നാട്ടുകാരാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. പ്രതിയുടേത് എന്ന് സംശയിക്കുന്ന ഫോൺ വനമേഖലയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.ചെറുതുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ബി. ബിന്ദുലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കമ്മിഷണർ അങ്കിത് അശോകൻ സ്ഥലം സന്ദർശിച്ചു. ബി. മഹേഷിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധരും യു.രാമദാസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വാസുദേവന്റെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ഉഷ. മക്കൾ: വിജീഷ്, വാസന്തി, മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, അഞ്ജന.