ചാലക്കുടി ∙ രണ്ടു പതിറ്റാണ്ടിലധികമായി നഗരത്തിലെത്തുന്നവർക്കു രുചിഭേദങ്ങൾ വിളമ്പിയ ഇന്ത്യൻ കോഫി ഹൗസിന് ഇന്നു താഴു വീഴും. നഗരസഭ ഓഫിസ് വളപ്പിലെ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. ഇവിടെ നഗരസഭ അനക്സ് കെട്ടിടം നിർമിക്കുന്നതിനാൽ നഗരസഭ കോഫി ഹൗസിനു വാടക കരാർ പുതുക്കി നൽകിയിരുന്നില്ല. കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഇന്ന് സന്ധ്യയ്ക്ക് 7 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കും. 19 വർഷം മുൻപാണു കോഫി ഹൗസ് പ്രവർത്തനം ഇവിടെ ആരംഭിച്ചത്.
അതുവരെ സ്വകാര്യ വ്യക്തികളുടെ മേൽനോട്ടത്തിലുള്ള നഗരസഭ കന്റീനാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. 10,000 മാസ വാടകയ്ക്കാണു നഗരസഭ കെട്ടിടം കോഫി ഹൗസിന് അനുവദിച്ചത്. കുറഞ്ഞ വാടകയ്ക്കു നൽകിയിരുന്നതിനാൽ നഗരസഭ കൗൺസിലർമാർക്കു ചെറിയ ഇളവും നൽകിയിരുന്നു. ചായയ്ക്കും കാപ്പിക്കും 2 രൂപ കുറവാണു നഗരസഭ കൗൺസിലർമാരിൽ നിന്ന് ഈടാക്കിയിരുന്നത്. 30 രൂപയ്ക്ക് ഊണു നൽകുകയും ചെയ്തു. എന്നാൽ മറ്റു വിഭവങ്ങൾക്ക് ഇളവ് ലഭിച്ചിരുന്നില്ല.
ദേശീയപാതയോടു ചേർന്നായിരുന്നതിനാൽ ദീർഘദൂര യാത്രക്കാരുടെയും ഇഷ്ട സ്ഥലമായിരുന്നു കോഫി ഹൗസ്. കെട്ടിടങ്ങൾക്കു ഭീമമായ വാടക ഉള്ളതിനാൽ പുതിയ സ്ഥലം ലഭിക്കുക ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറി കടന്നാൽ മാത്രമേ കോഫി ഹൗസിനു പ്രവർത്തനം നഗരത്തിൽ തുടരാൻ സാധിക്കൂ. ഇതുവരെ ബദൽ സംവിധാനമൊന്നും ലഭ്യമായിട്ടില്ലെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. 2003ലാണ് കോഫി ഹൗസ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. 22 ജീവനക്കാരാണുള്ളത്.