ADVERTISEMENT

ചേർപ്പ്∙ പല്ലിശേരി ക്ഷേത്രത്തിനു സമീപം കുത്തേറ്റ് മരിച്ച പനങ്ങാടൻ ചന്ദ്രൻ(62), മകൻ ജിതിൻ കുമാർ(32) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇവരെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ വേലപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഓട്ടോ ഇലക്ട്രിഷ്യനായ ജിതിൻ കുമാർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മദ്യപിച്ചെത്തിയ വേലപ്പൻ കാർ റോഡരികിൽ ഇട്ടതിനെ ചോദ്യം ചെയ്യുകയായിരുന്നു.

ജിതിനുമായി തർക്കിച്ച വേലപ്പൻ വീട്ടിൽ നിന്നു കത്തിയുമായി വന്ന് കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ ജിതിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛൻ ചന്ദ്രനെയും കുത്തിവീഴ്ത്തിയ വേലപ്പൻ അവിടെ നിന്നു കടന്നുകളയുകയായിരുന്നു. കുത്തേറ്റ ഇരുവരും 20 മിനിറ്റിലേറെ റോഡിൽ ചോര വാർന്ന് കിടന്നു.

ജിതിന്റെ സഹോദരൻ ഗോകുൽ ഫോൺ ചെയ്ത് ചേർപ്പിൽ നിന്ന് ആംബുലൻസ് എത്തിയ ശേഷമാണ് ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനായത്. വേലപ്പനെ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇരിങ്ങാലക്കുട ഡിവൈഎസ്പി: ബാബു.കെ. തോമസിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കു കയായിരുന്നു.

 ഇരുളിലാണ്ട് പ്രതീക്ഷകൾ..

ചേർപ്പ്∙ പനങ്ങാടൻ ചന്ദ്രനും മകൻ ജിതിൻ കുമാറും കൊല്ലപ്പെട്ടതോടെ ഇരുളടഞ്ഞത് 2 കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ. ചിയ്യാരത്ത് വാടകയ്ക്കു താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും 3 വർഷം മുൻപാണ് സ്വന്തമായി വീട് വാങ്ങി വല്ലച്ചിറയിലേക്ക് താമസം മാറ്റിയത്. വല്ലച്ചിറ പള്ളിക്കു സമീപം പുതിയ വീടിന്റെ പണി പൂർത്തിയാക്കുന്ന തിന്റെ തിരക്കിലായിരുന്നു ജിതിൻ.

അമ്മയെയും കൂട്ടിപ്പോയി ടൈൽസ് വാങ്ങിയ ദിവസമായിരുന്നു കൊലപാതകം. ഭാര്യയും ആറും നാലും വയസ്സുള്ള മക്കളും അമ്മയുമടങ്ങുന്ന കുടുംബം ഒറ്റ രാത്രി കൊണ്ട് അനാഥമായി. കേസിൽ അറസ്റ്റിലായ വേലപ്പൻ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള വ്യക്തിയാണ്. 2004ൽ പാറക്കോവിൽ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസിലും പിടിച്ചുപറി കേസിലും ഒട്ടേറെ അടിപിടി കേസുകളിലും പ്രതിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com