വിദേശത്ത് ജോലിക്കു പോയ അമ്മയെ തേടിയിറങ്ങിയ ഏഴുവയസ്സുകാരൻ തൃശൂർ നഗരത്തിൽ ഒറ്റപ്പെട്ടു
Mail This Article
തൃശൂർ ∙ അമ്മ വിദേശത്തു ജോലിക്കു പോയതിനെ തുടർന്ന് അഭയകേന്ദ്രത്തിലായ ഏഴു വയസ്സുകാരൻ സ്കൂളിൽ നിന്ന് അമ്മയെ കാണാനിറങ്ങി നഗരത്തിൽ ഒറ്റപ്പെട്ടു. പച്ചക്കറി കച്ചവടക്കാരന്റെ ഇടപെടലിലൂടെ പൊലീസ് ഏറ്റെടുത്ത് തിരികെ എത്തിച്ചു.
ഇന്നലെ ഉച്ചയോടെ എംജി റോഡിൽ ക്ഷീണിതനായ നിലയിൽ ഏഴു വയസ്സുകാരനെ കണ്ട പച്ചക്കറി കച്ചവടക്കാരൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം പറഞ്ഞു. വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദിച്ചപ്പോഴാണ് അമ്മ മൂന്നു ദിവസം മുൻപ് വിദേശത്തേക്കു പോയെന്നും അരിമ്പൂരിലുള്ള അഭയകേന്ദ്രത്തിലാണ് കുട്ടി ഇപ്പോൾ കഴിയുന്നതെന്നും പൊലീസ് അറിയുന്നത്. നഗരത്തിലെ ഒരു കോൺവന്റ് സ്കൂളിൽ മൂന്നാം ക്ലാസിലാണ് ബാലൻ ഇപ്പോൾ പഠിക്കുന്നത്.
മറ്റു ബന്ധുക്കളില്ലാത്ത കുട്ടി അമ്മയെ കാണാനായി സ്കൂളിൽ നിന്ന് ഇടവേള സമയത്ത് ഇറങ്ങി നഗരത്തിലൂടെ നടക്കുകയായിരുന്നു. സ്കൂളിലും അഭയകേന്ദ്രത്തിലും ബന്ധപ്പെട്ട പൊലീസ് ഒരു ബന്ധുവിനെക്കൂടി കണ്ടെത്തി. പൊലീസ് കുട്ടിയെ തിരികെ അഭയകേന്ദ്രത്തിൽ തന്നെയാക്കി.