ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ രണ്ടു ദിവസത്തെ ഏകാദശി ആഘോഷം തുടങ്ങി. ഇന്നലെ രാവിലെ ഒൻപതോടെ ഉദയാസ്തമന പൂജ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ  പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിൽ  മൂന്നാനകൾ നിരന്നു. പല്ലശന മുരളിയുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി. ഉച്ച കഴിഞ്ഞ് കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. തിരുവല്ല രാധാകൃഷ്ണന്റെ മേളം അകമ്പടിയായി. രാത്രി വിളക്കാചാരത്തിന് പ്രാധാന്യം നൽകി ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ് നടന്നു. 

പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്ക് സന്ധ്യയ്ക്ക് രഥം എഴുന്നള്ളിപ്പ് ഉണ്ടായി.  അലങ്കരിച്ച  രഥത്തിനൊപ്പം നാമജപത്തോടെ  ഭക്തർ പങ്കെടുത്തു. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം രാത്രി  സമാപിച്ചു.  ഏകാദശി ദിവസമായ ഇന്ന് കാലത്തും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയുണ്ടാകും. തെക്കേനടയിലെ പ്രത്യേക പന്തലിലും അന്ന ലക്ഷ്മി ഹാളിലും ഇന്ന്  ഏകാദശി വിഭവങ്ങളോടെ പ്രസാദ ഊട്ട് നടക്കും. ഇന്നലെ പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു.

ദ്വാദശിപ്പണ സമർപ്പണം അർധരാത്രി മുതൽ

ഗുരുവായൂർ ∙ ഏകാദശിയുടെ  വ്രത പൂർത്തീകരണത്തിനായി ഭക്തർ  വേദജ്ഞർക്ക് ദ്വാദശിപ്പണം  സമർപ്പിക്കുന്ന  ചടങ്ങ് ഇന്ന് അർധരാത്രി മുതൽ നാളെ രാവിലെ 9 വരെ കൂത്തമ്പലത്തിൽ നടക്കും. പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ആചാര്യന്മാർ ദ്വാദശി ദക്ഷിണ സ്വീകരിക്കാൻ എത്തും.

നാളെ രണ്ടര മണിക്കൂർ നേരത്തെ നട അടയ്ക്കും

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദ്വാദശി ദിവസമായ നാളെ രാവിലെ 9ന് നട അടയ്ക്കും. ക്ഷേത്ര ശുചീകരണവും പുണ്യാഹചടങ്ങുകളും കഴിഞ്ഞ് രാവിലെ 11.30ന് നട തുറന്ന് ഭക്തർക്ക് ചുറ്റമ്പലത്തിൽ പ്രവേശനം അനുവദിക്കും. നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.  ദ്വാദശി ദിവസം രാവിലെ 9ന് നട അടച്ചാൽ വൈകിട്ട് 3.30ന് മാത്രമേ അടയ്ക്കാറുള്ളു. നാളെ വിവാഹങ്ങൾ കൂടുതൽ ഉള്ളതിനാലാണ് രണ്ടര മണിക്കൂർ അടച്ച് നട തുറക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com