ADVERTISEMENT

തിരുവില്വാമല ∙ പുനർജനി ഗുഹയ്ക്കു സമീപം കടന്നൽ ആക്രമണത്തിൽ 10 ഭക്തർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ മലയിലെ സീതാർകുണ്ട് ഭാഗത്തു നിന്നാണു കടന്നലുകൾ ഇളകി വന്നത്. നൂഴാനെത്തിയ കുന്നംകുളം സ്വദേശികളായ രാജേഷ്, രഞ്ജീഷ്, വിബീഷ്, വിഷ്ണു, അജീഷ്, കൊടുങ്ങല്ലൂർ സ്വദേശികളായ വിജയകൃഷ്ണൻ, ബൈജു, സുമേഷ്, സഞ്ജീവൻ, നൂഴൽ കാണാനെത്തിയ തിരുവല്ല മണിമല സ്വദേശി ചന്ദ്രിക എന്നിവർക്കാണു പരുക്കേറ്റത്.

പലർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അജീഷ് പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ചികിത്സ നേടി. കഴിഞ്ഞ ദിവസം ഇവിടെ കാടു വെട്ടിമാറ്റിനെത്തിയ തൊഴിലുറപ്പു തൊഴിലാളികൾക്കു കടന്നൽക്കുത്തേറ്റിരുന്നു. തുടർന്ന് ഒരു കടന്നൽ കൂട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ നശിപ്പിച്ചിരുന്നു.

സീതാർകുണ്ട് ഭാഗത്തെ കടന്നൽ കൂട് ഇളകി ആക്രമണത്തിനിരയായ ആൾ ജനങ്ങളുള്ള ഭാഗത്തേക്ക് ഓടിയെത്തിയതാണു കൂടുതൽ പേർക്കു കുത്തേൽക്കാൻ ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. സേവാഭാരതി പ്രവർത്തകർ തീയിട്ടാണു കടന്നലുകളെ തുരത്തിയത്.

പൊലീസും ഭക്തരും സേവാഭാരതി–വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ചേർന്നു പരുക്കേറ്റവരെ രക്ഷപ്പെടുത്തി മലയിൽ നിന്നു താഴേക്ക് എത്തിച്ചു. ചടങ്ങു ദിവസത്തിനു മുൻപു മേഖലയിലെ കടന്നൽ കൂടുകൾ നശിപ്പിക്കുന്ന പതിവ് ഇത്തവണ നടന്നിട്ടില്ലെന്നും മലയ്ക്കു മുകളിൽ പ്രഥമ ശുശ്രൂഷ നൽകാൻ ആരോഗ്യ പ്രവർത്തകരില്ലായിരുന്നു എന്നും ആരോപണമുണ്ട്.

പുനർജനി നൂഴലിന്ഭക്തരെത്തി

വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴാൻ ഭക്തർ വില്വമലയിലെത്തി. കർമ ഫലങ്ങളൊടുക്കി പുനർജന്മം നേടുമെന്ന സങ്കൽപത്തിൽ എണ്ണൂറോളം പേരാണ് എത്തിയത്. മുന്നിലുള്ളവരുടെ സഹായം തേടിയും പിന്നിലുള്ളവരെ സഹായിച്ചും ഇഴഞ്ഞും നിരങ്ങിയും കടന്നു വന്നവർ ജീവിത യാത്രയിൽ പാരസ്പര്യത്തിന്റെ കരുത്ത് എന്താണെന്നറിഞ്ഞാണു ഇരുൾ വഴികൾ പിന്നിട്ടു പ്രഭാത സൂര്യന് അഭിമുഖമായുയർന്നു കയറിയത്. 

ഭക്തിയേകുന്ന കരുത്തിൽ ഗുഹയിൽ പ്രവേശിച്ചു മുന്നിലും പിന്നിലുമുള്ളവന്റെ കാലും കരങ്ങളുമെന്ന ഭേദമില്ലാതെ കവർന്നും പകർന്നും അര മണിക്കൂറോളം കഠിനയാത്ര ചെയ്തു നൂഴ്ന്നു വരുന്നവരെ കാത്ത് ഏകാദശി വ്രതം നോറ്റെത്തിയ ഉറ്റവർ ഗുഹയുടെ ബഹിർ ഗമന മുഖത്തു പ്രാർഥനാ നിരതരായി കാത്തു നിന്നിരുന്നു. 

പുരുഷൻമാർ മാത്രം നടത്തുന്ന നൂഴൽ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകൾ വില്വമല കയറിയെത്തി. വ്രതം നോറ്റെത്തിയവർ ഊഴം കാത്തു നിന്ന ഗുഹാമുഖം വൃശ്ചികത്തിലെ വെളുത്ത പക്ഷ ഏകാദശി പുലർച്ചെ തുറന്നതോടെ ചടങ്ങുകളാരംഭിച്ചു. ഗുഹാമുഖങ്ങളിൽ പത്മമിട്ടു പൂജ ചെയ്തു നെല്ലിക്കയുരുട്ടി വിട്ട ശേഷം ഗുഹയിൽ കയറിയ പാറപ്പുറത്തു ചന്തുവിനു പിന്നാലെ ദേവസ്വം ടോക്കൺ പ്രകാരം മറ്റു ഭക്തരും പ്രവേശിച്ചു. 

മലയിലെത്തിയ ഭക്തർക്കു കൊച്ചിൻ ദേവസ്വം ബോർ‍ഡ്, സേവാഭാരതി, പൊലീസ്, പഞ്ചായത്ത്, വനപാലകർ, ആരോഗ്യ പ്രവർത്തകർ, അഗ്നിരക്ഷാ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സൗകര്യങ്ങളൊരുക്കി. ക്ഷേത്രത്തിൽ മേളം, പഞ്ചവാദ്യം എന്നിവയോടെ കാഴ്ച ശീവേലി, ലഘു ഭക്ഷണ വിതരണം, ഗീതാ പാരായണം, നൃത്തം എന്നിവയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com