ആചാരം ലംഘിച്ചു അമ്പലത്തിൽ, വിപ്ലവകരമായ മാറ്റമെന്നു പ്രചരിപ്പിക്കലെന്നും ഭരണ സമിതി; സിപിഎം നേതാവിനു നോട്ടിസ്
Mail This Article
തൃശൂർ ∙ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ആചാരം ലംഘിച്ചു ഷർട്ട് ധരിച്ചു കയറിയതിനു സിപിഎം നേതാവും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനുമായ കെ.ബി. മോഹൻദാസിനു ദേവസ്വം ഭരണസമിതിയുടെ കാരണം കാണിക്കൽ നോട്ടിസ്.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ഇതിനെത്തുടർന്നു പലരും ഷർട്ട് ധരിച്ചെത്തിയെന്നും അതു ക്ഷേത്ര ദർശനത്തേയും ആരാധനയേയും ബാധിച്ചുവെന്നും ഭരണ സമിതി ചൂണ്ടിക്കാട്ടി.
തെറ്റിദ്ധരിപ്പിക്കുന്ന നീക്കം നടത്തിയതിനു പിന്നിലെ പ്രേരണ സംബന്ധിച്ചു വിശദീകരണം നൽകണമെന്നുമാണ് നോട്ടിസിൽ പറയുന്നത്. ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അഷ്ടബന്ധ കലശത്തിന്റെ ഭാഗമായി ആചാരാനാഷ്ഠാനങ്ങൾ നടക്കുമ്പോഴാണ് മോഹൻദാസ് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി ദർശനം നടത്തിയത്.
ഇതു വിപ്ലവകരമായ മാറ്റമാണെന്നും കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ ഇനി ഷർട്ട് ധരിച്ചു തൊഴാമെന്നുമുള്ള രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ക്ഷേത്ര ഭരണസമിതിയുടെ അറിവോടെയല്ലെന്നും നിലവിലെ ആചാര രീതികളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി കെ.കെ മുകുന്ദൻ എന്നിവർ രേഖാമൂലം അറിയിച്ചു.
പാർട്ടിയുടെ അനുഭാവിയെന്ന നിലയിലാണു മോഹൻദാസിന്റെ നടപടിയെന്നും ഭരണസമിതി രേഖാമൂലം ആരോപിച്ചു. ക്ഷേത്രം പിടിച്ചെടുക്കാൻ സിപിഎം അനുഭാവികളായ ചിലർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നു ആരോപണമുണ്ട്. മുൻ ക്ഷേത്രം ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ ഏറെക്കാലമായി രാഷ്ട്രീയത്തിനതീതമായി ഐകണ്ഠേനയാണു ക്ഷേത്ര ഭരണം മുന്നോട്ടു പോകുന്നത്.