കാർഷിക വളർച്ചയിൽ കേരളം താഴോട്ട് : ഇ.പി.ജയരാജൻ
Mail This Article
തൃശൂർ∙കാർഷിക വളർച്ചാ നിരക്കിലും ഉൽപാദനത്തിലും കേരളം താഴോട്ടു പോയെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭയുടെ (എഐകെഎസ്) ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനം തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം മൂന്നാം സ്ഥാനത്തായി. തമിഴ്നാട്ടിൽ ജയലളിതയുടെ കാലത്തു മുതൽ കർഷകർക്കു വൈദ്യുതിയും വെള്ളവും വളവും സൗകര്യവും നൽകുന്നുണ്ട്.
ഇതുകൊണ്ടുതന്നെ അവർ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തെത്തി തെങ്ങു കയറാൻ ആളെ കിട്ടാനില്ല. അതുകൊണ്ടുതന്നെ വളരെ ചെറു പ്രായത്തിൽ കായ്ക്കുന്ന ഉയരം കുറഞ്ഞ തെങ്ങിൻ തൈ ഗവേഷണത്തിലൂടെ കണ്ടെത്താൻ ശാസ്ത്രഞ്ജർക്കു കഴിയണം.നെല്ലിന്റെ കാര്യത്തിലും കേരളം പിറകോട്ടുപോയി.എട്ടര ലക്ഷം ഹെക്ടറിൽനിന്നു നെൽക്കൃഷി ഒന്നര ലക്ഷമായി. ഒരു പശുവിൽനിന്നു 13 ലീറ്റർപാ ലെങ്കിലും കിട്ടിയാലെ ക്ഷീര കർഷകനു പിടിച്ചു നിൽക്കാനാകൂ.
ഇവിടെ കിട്ടുന്നതു എട്ടര ലീറ്ററാണ്. പച്ചക്കറി വാങ്ങാതെ വീട്ടിൽ ഉണ്ടാക്കാൻ മലയാളിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എഐകെഎസ് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്,ഗോപി കോട്ടമുറിക്കൽ, എ.സി. മൊയ്തീൻ എംഎൽഎ, എൻ. ആർ. ബാലൻ, എം.കെ.കണ്ണൻ, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മുരളി പെരുനെല്ലി എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.