അഴീക്കോട് - മുനമ്പം പാലം നിർമാണം, പത്താം വർഷവും ടെൻഡറിൽ തീരുമാനമായില്ല
Mail This Article
അഴീക്കോട് ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലം നിർമാണം ധനവകുപ്പിന്റെ അനുമതിക്കു ശേഷം. പാലം നിർമാണത്തിനു 127 കോടി രൂപയുടെ രാജ്യാന്തര ടെൻഡർ ക്ഷണിച്ചെങ്കിലും ആദ്യ ടെൻഡറിൽ ആരും ഏറ്റെടുത്തില്ല. പിന്നീട് ടെൻഡർ ഏറ്റെടുത്തവർ എസ്റ്റിമേറ്റ് തുകയെക്കാൾ 24 ശതമാനം അധികമായിരുന്നു. ധനവകുപ്പിന്റെ നിർദേശം പരിഗണിച്ചു റീ ടെൻഡർ ക്ഷണിച്ചെങ്കിലും നിർദേശിച്ച തുക 10 ശതമാനത്തിൽ അധികമായിരുന്നു.
ഇതേ തുടർന്നാണു ധനവകുപ്പിന്റെ അനുമതി തേടുന്നത്. ഇ.ടി. ടൈസൺ എംഎൽഎയുടെ സബ് മിഷനു മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചു. തീരദേശവാസികളുടെ ചിരകാലാഭിലാഷമാണു അഴീക്കോട് – മുനമ്പം പാലം. 2003 ലാണ് അഴീക്കോട് – മുനമ്പം പാലത്തിനു ബജറ്റിൽ ടോക്കൺ മണി വകയിരുത്തിയത്.
പാലത്തിനു ശിലയിട്ടു 10 വർഷം പിന്നിടുമ്പോഴാണ് ടെൻഡർ ഉറപ്പിക്കുന്നത്. ചേർത്തല – പൊന്നാനി കോറിഡോറിലെ എറ്റവും പ്രധാന പാലമാണ് നിർദിഷ്ട അഴീക്കോട് – മുനമ്പം പാലം. തീരമേഖലയ്ക്കു ഏറെ വികസന പ്രതീക്ഷ നൽകുന്നതാണു നിർദിഷ്ട പാലം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പാലം നിർമിക്കുന്നത്.