കാന നിർമാണം, ടാറിങ്; കുരുക്കഴിയാതെ ഗുരുവായൂർ
Mail This Article
ഗുരുവായൂർ ∙ കാനപണിയും ടാറിങ്ങും മൂലം ഗുരുവായൂരിൽ വീണ്ടും യാത്രക്കാർ വലയുന്നു. ഒരു മാസം മുൻപ് ടാറിങ് കഴിഞ്ഞ മാവിൻചുവട്–ചൂൽപ്പുറം റോഡിലാണ് ഇപ്പോൾ കാന നിർമാണം. റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിന് വേണ്ടി പ്രധാന റോഡ് അടച്ചതോടെ പൊലീസ് വഴി തിരിച്ചു വിടുന്ന ബദൽ റോഡാണിത്. ഇവിടെ രണ്ടു കാറുകൾക്ക് സൈഡ് കൊടുക്കാനുള്ള വീതിയില്ലാത്ത വിധമാണ് മരാമത്ത് വിഭാഗം കാന നിർമിക്കുന്നത്.
കാന നിർമിക്കാൻ കുഴി എടുക്കുമ്പോൾ ബിഎസ്എൻഎൽ കേബിൾ പൊട്ടി. പുതിയ കേബിൾ ഹെഡ് ഓഫിസിൽ നിന്ന് എത്താൻ കാത്തിരിപ്പായിരുന്നു. ഇന്നലെയാണ് കേബിൾ എത്തിയത്. ഇതു കൊണ്ടാണ് പണി വൈകിയത് എന്നാണ് മരാമത്ത് വിഭാഗം പറയുന്നത്. എന്തായാലും ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ എത്തുന്നതോടെ മണിക്കൂറുകൾ ഗതാഗതക്കുരുക്കാണ് ഫലം.
ബാബു ലോഡ്ജ് – ബാലകൃഷ്ണ തിയറ്റർ റോഡ് ടാറിങ് തുടങ്ങിയിട്ട് ഒരുമാസമായി. പകുതി ഭാഗം കുഴി നികത്തി ടൈൽ പതിച്ച് ഇന്നലെ ടാറിങ്ങിനായി അടച്ചു. ഇതോടെ വൺവേ ആയി ഉപയോഗിച്ചിരുന്ന ഈ റോഡും അടച്ചു. ഇതോടെ വാഹനങ്ങൾ മാണിക്കത്ത് പടി, കരുവാൻപടി ഗേറ്റ് വഴിയാണ് പോകേണ്ടത്. കരുവാൻപടി–നെന്മിനി റോഡിൽ വൻകുഴികളാണ്.