വറ്റൽ മുളക് വാങ്ങാൻ മാവേലി സ്റ്റോറുകൾക്കു മുന്നിൽ ചെരിപ്പും സഞ്ചിയും കസേരയും നിരത്തി സ്ഥാനം പിടിക്കൽ
Mail This Article
പുന്നയൂർക്കുളം ∙ വറ്റൽ മുളകു വില കിലോയ്ക്കു മുന്നൂറും കടന്ന് ‘എരിവു’ കൂടിയതോടെ മുളകു വാങ്ങാൻ മാവേലി സ്റ്റോറുകളിൽ തിരക്ക്. മുളക് സ്റ്റോക്ക് എത്തിയത് അറിഞ്ഞാൽ സ്റ്റോറുകൾക്കു മുന്നിൽ പുലർച്ചെ മുതൽ ചെരിപ്പും സഞ്ചിയും കസേരയും വരെ നിരത്തി സ്ഥാനം പിടിക്കൽ തുടങ്ങുന്ന സ്ഥിതിയാണ്. രാവിലെ സ്റ്റോർ തുറക്കുമ്പോഴേക്കും നീണ്ട വരി രൂപപ്പെടും. പൊതുവിപണിയിൽ കിലോയ്ക്ക് 290 മുതൽ 310 വരെയാണ് മുളകു വില. അതേസമയം മാവേലി സ്റ്റോറിൽ 75 രൂപയാണ്.
മുളക് വിളവെടുക്കുന്ന സംസ്ഥാനങ്ങളിലെ കൃഷിനാശവും നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അധിക ജിഎസ്ടി ഏർപ്പെടുത്തിയതുമാണ് വില വർധിക്കാൻ കാരണമായി പറയുന്നത്. കഴിഞ്ഞ വർഷമാണ് മുളകു വില കുതിച്ചുയർന്നത്. പിന്നീട് വിപണിയിൽ മുളക് എത്തിയെങ്കിലും കാര്യമായി വില കുറഞ്ഞില്ല. വറ്റൽ മുളകിനു ഇത്രയും വിലകൂടിയ കാലം ഉണ്ടായിട്ടില്ലെന്നു ജീവനക്കാരും പറയുന്നു.
തിരക്ക് കൂടിയതോടെ ആൽത്തറ സ്റ്റോറിൽ ടോക്കൺ നൽകിയാണു മുളകു വിതരണം. റേഷൻ കാർഡ് ഉണ്ടെങ്കിൽ ഏത് ഔട്‌ലെറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നതിനാൽ സ്റ്റോക്ക് എത്തിയെന്ന വിവരം കിട്ടിയാൽ ആവശ്യക്കാർ എത്തും. കാർഡിൽ അര കിലോ വീതമാണ് നൽകുന്നത്. ഇതു തികയാത്തവരാണു മാവേലി സ്റ്റോറിൽ നിന്നു സാധനങ്ങൾ വാങ്ങാത്ത അയൽവാസികൾ ബന്ധുക്കൾ എന്നിവരിൽ നിന്നു കാർഡ് സംഘടിപ്പിച്ച് എത്തുന്നതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.