ADVERTISEMENT

ചാലക്കുടി ∙ ബാസ്കറ്റ് ബോൾ എറിഞ്ഞു ബാസ്കറ്റിൽ വീഴ്ത്താനുള്ള മന്ത്രി ആർ. ബിന്ദുവിന്റെ ശ്രമം വിഫലമായപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെ: പുതിയ തലമുറയ്ക്കാണ് ഇക്കാര്യത്തിൽ പ്രാപ്തി കൂടുതൽ. പരിശീലനത്തിന്റെയും കഴിവിന്റെയും കേന്ദ്രങ്ങളായി കളിക്കളങ്ങൾ ഉയരട്ടെയെന്ന് ആശംസിച്ചു കൊണ്ട് അരികിൽ നിന്ന കുട്ടികളിലൊരാൾക്കു പന്തു കൈമാറി. ആ വിദ്യാർഥിനി ആദ്യ ശ്രമത്തിൽ തന്നെ പന്ത് ബാസ്കറ്റിൽ വീഴ്ത്തിയപ്പോൾ അഭിനന്ദിക്കുകയും ചെയ്തു.

സേക്രഡ് ഹാർട്ട് കോളജിൽ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി. ബാസ്കറ്റ്ബോൾ, വോളിബോൾ  കോർട്ടുകൾ, ഫിറ്റ്നസ്, യോഗ സെന്ററുകൾ, പൊതുജനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന ഓപ്പൺ ജിം, കൗൺസലിങ് സെന്ററുകൾ എന്നിവയുടെ നിർമാണോദ്ഘാടനം മന്ത്രി  നിർവഹിച്ചു. മുൻകാലത്തു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആധുനികവൽകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആണു സംസ്ഥാന സർക്കാർ ഊന്നൽ നൽകിയിരുന്നത്. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസന പ്രവർത്തനങ്ങൾക്കാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നതിനു പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ.  സ്ത്രീ ശാക്തീകരണത്തിന് സേക്രഡ് ഹാർട്ട് കോളജ്  വിലപ്പെട്ട സംഭാവനകളും പിന്തുണയും നൽകിയെന്നു മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഒരുമുഴം മുൻപേ നടപ്പാക്കിയതിനു കോളജിനെ മന്ത്രി അഭിനന്ദിച്ചു. കരാത്തെ, സോഫ്റ്റ് ബോൾ, നീന്തൽ, സൈക്ലിങ് ഇനങ്ങളിൽ സർവകലാശാല, സംസ്ഥാന മത്സരങ്ങളിൽ സ്വർണ മെഡലുകൾ ലഭിച്ച എം.ഡി. അനു ദാസൻ, എ.ബി. അഞ്ജന, വി.കെ. വിനീഷ, അഞ്ജിത ഷാജു, ടി.എ. അലീന എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.

കോളജ് മാനേജർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, കോളജ് യൂണിയൻ ചെയർപഴ്സൺ അന്ന ജൂലിയ കെ. വെളിയൻ, ഡോ. ജെസ്‌മി ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com