ഒന്നുകൂടി കണ്ടു; ഓർമയിലെ കേരളത്തെ
Mail This Article
കൊടുങ്ങല്ലൂർ ∙ ഇസ്രയേലിൽ നിന്നുള്ള 35 അംഗ ജൂത സംഘം മുസിരിസ് പൈതൃക പദ്ധതി പ്രദേശം സന്ദർശിച്ചു. 1950 കളിൽ ഇസ്രയേലിലേക്ക് മടങ്ങിയ ജൂതന്മാരുടെ പിൻ തലമുറക്കാരാണു പറവൂർ, ചേന്ദമംഗലം, മാള ജൂത പള്ളികൾ സന്ദർശിച്ചത്.പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ താമസിച്ചിരുന്ന വരായിരുന്നു സംഘാംഗങ്ങളുടെ പൂർവികർ. ഭൂരിഭാഗം പേരും തങ്ങളുടെ ശൈശവ - ബാല്യ കാലങ്ങളിൽ മടങ്ങിയവരാണ്.
ഇവർ അതിനു ശേഷം ആദ്യമായാണ് പറവൂർ, ചേന്ദമംഗലം, മാള പ്രദേശത്തേക്കു തിരികെ വരുന്നത്. സംഘത്തിലെ എല്ലാവരും മലയാളമാണ് സംസാരിച്ചത്. ഇസ്രയേലിൽ തങ്ങളുടെ വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നുണ്ടെന്ന് സംഘത്തെ അനുഗമിക്കുന്ന മോസ്സേ റെഗെവ് പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി. നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ്. ഭദ്രൻ, സുലേഖ എന്നിവർ ചേർന്നു സംഘത്തെ സ്വീകരിച്ചു.