മലമ്പാമ്പിന്റെ ഇറച്ചിയുമായി വനം വാച്ചർമാരടക്കം 4 പേർ പിടിയിൽ
അതിരപ്പിളളി∙ വാഴച്ചാൽ വനത്തിൽ നിന്നു മലമ്പാമ്പിന്റെ ഇറച്ചി കടത്താൻ ശ്രമിച്ച വാഹനവും 2 ആദിവാസി വനം വാച്ചർമാരും കൂട്ടാളികളും വനം വകുപ്പിന്റെ പിടിയിൽ.വനം വാച്ചർമാരായ മുക്കംപുഴ ഊരിലെ അനീഷ്,ആനക്കയം കോളനിയിലെ സുബീഷ്,മേലൂർ സ്വദേശികളായ നന്തിപുരത്ത് കെ.എസ്. സുബിൻ,കണ്ണൻകുഴി കെ.എസ്. പ്രവീൺ എന്നിവരാണ് പിടിയിലായത്.അനീഷും സുബീഷും ചേർന്ന് മലമ്പാമ്പിനെ പിടികൂടി ഇറച്ചിയാക്കി സുബിനും പ്രവീണിനും കൈമാറുകയായിരുന്നു. രഹസ്യ വിവരത്തെ ത്തുടർന്ന് വെള്ളി വൈകിട്ട് 6 മണിയോടെ മുക്കംപുഴ കോളനിക്കു സമീപം ടോർളിൻ പോക്കറ്റ് ഭാഗത്തു നിന്നും വനപാലകർ ഇവരെ പിടികൂടിയുകയായിരുന്നു.
വാഹനത്തിൽ നിന്നും 4 കിലോ മലമ്പാമ്പിന്റെ ഇറച്ചി ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.വാഴച്ചാൽ റേഞ്ച് ഓഫിസർ സിജോ സാമുവൽ,ഡെപ്യൂട്ടി റേഞ്ചർ പി.എ അനൂപ്,എസ്എഫ്ഒകെ.എസ്.വിനോദ്,ബിഎഫ്ഒമാരായ ഷിജു ജേക്കബ്,എ.എച്ച് ഷാനിബ് ,എസ്.അനീഷ്,എ.ഡി അനിൽകുമാർ,കെ.കെഷിഫ്‌ന,എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു

മ്ലാവിനെ ഉപദ്രവിച്ചു:3 പേർ പിടിയിൽ
അതിരപ്പിളളി∙ പുളിയിലപ്പാറയിൽ മ്ലാവിനെ ഉപദ്രവിച്ച യുവാക്കളെ മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റിൽ വനം വകുപ്പ് പിടികൂടി.പാലക്കാട് സ്വദേശി പള്ളത്താംപ്പിള്ളി വി.വിനോദ്,പുത്തൻകുളം ഗോപദത്ത്,തൃശൂർ നെല്ലായി സ്വദേശി എം.എസ്. സനീഷ് എന്നിവരാണ് പിടിയിലായത്.
പുളിയിലപ്പാറ ജംക്‌ഷനിൽ മനുഷ്യരുമായി അടുത്തിടപഴകുന്ന മ്ലാവിന്റെ കൊമ്പിൽ ഇവർ തൂങ്ങുന്നതിന്റെ ദൃശ്യങ്ങൾ .സംഭവം കണ്ട വിനോദ സഞ്ചാരികളിലൊരാളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തത്. തമിഴ്‌നാട് അതിർത്തി ചെക്ക്‌പോസ്റ്റിൽ വാഹനം തടഞ്ഞ് ചാലക്കുടി ഡിവിഷനിലെ ഷോളയാർ റേഞ്ചിലെ വനപാലകരാണ് ഇവരെ പിടികൂടിയത്.