ഏങ്ങണ്ടിയൂർ ∙ മുട്ടുകായലിൽ കെഎൽഡിസി കെട്ടിയ ബണ്ട് തകർന്ന് ഉപ്പുവെള്ളം കയറി വ്യാപക കൃഷിനാശം. പഞ്ചായത്തിൽ 6,7,8, 9 വാർഡുകളിൽ നൂറുകണക്കിന് വരുന്ന തെങ്ങുകൾക്കും കവുങ്ങുകൾക്കും ഉണക്കം ബാധിച്ചു തുടങ്ങി.പച്ചക്കറി കൃഷിയെയും ഇതു കാര്യമായി ബാധിച്ചു. സമീപത്തെ ജല സ്രോതസുകളിൽ ഉപ്പുവെള്ളം കയറി ശുദ്ധജല ക്ഷാമം രൂക്ഷമായി. കെഎൽഡിസി അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
കനോലി പുഴയിൽ നിന്നാണ് തോട് വഴി ഉപ്പ് വെള്ളം കയറുന്നത്. തോടുകളുമായി ബന്ധിപ്പിക്കുന്ന അനുബന്ധ തോടുകളിലൂടെ വാടാനപ്പള്ളി പഞ്ചായത്തിലെ അതിർത്തിയിലേക്കും ഉപ്പു വെള്ളം എത്തുന്നുണ്ട്.വെള്ളം കയറുന്ന ഭാഗം ചെമ്മണ്ണുപയോഗിച്ച് താൽക്കാലികമായി അടയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, ശക്തിയായ വെള്ളമൊഴുക്കിനെ തടയാൻ കഴിയാതെ ബണ്ട് തകർച്ച പതിവായി. കരിങ്കല്ല് ഉപയോഗിച്ച് കെട്ടണമെന്നാണ് കർഷകരുടെ അഭിപ്രായം.
2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ മുട്ടുകായൽ ബണ്ട് കെട്ടി സംരക്ഷിക്കാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. എസ്റ്റിമേറ്റ് എടുത്ത് ധനകാര്യ വകുപ്പിന് അക്കാലത്ത് നൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പുഴയിൽ ഉപ്പിന്റെ അംശം കൂടുന്നതു മൂലം വെള്ളം എത്തുന്ന മേൽക്കരയിൽ വരൾച്ച രൂക്ഷമാകുമെന്നും ശുദ്ധജലം ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്നും സമീപവാസികൾ അഭിപ്രായപ്പെട്ടു.