ADVERTISEMENT

ചാലക്കുടി ∙ വൻ വികസന കുതിപ്പിനൊരുങ്ങി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി. 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ അന്തിമഘട്ടത്തിലെത്തിയത്. ഈ മാസം തന്നെ ഇവ ഉദ്ഘാടനം ചെയ്യാനാകും. ട്രോമാ കെയർ, ലക്ഷ്യ പദ്ധതി പ്രകാരമുള്ള മാതൃ, ശിശു വിഭാഗം, ഐസലേഷൻ വാർഡ് എന്നിവയാണ് ദേശീയ തലത്തിൽ മികച്ച താലൂക്ക് ആശുപത്രിക്കുള്ള പുരസ്കാരം ലഭിച്ച ഇവിടെ ഉദ്ഘാടത്തിന് ഒരുങ്ങുന്നത്.

ട്രോമാ കെയർ യൂണിറ്റ്

വാഹനാപകടങ്ങൾ അടക്കമുള്ളവയ്ക്ക് മികച്ച ചികിത്സ അടിയന്തരമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 4.10 കോടി രൂപ ചെലവിലാണ് ട്രോമാ കെയർ യൂണിറ്റ് ആരംഭിക്കുന്നത്.5 നിലകളായി ആസൂത്രണം ചെയ്തിരിക്കുന്ന ട്രോമ കെയർ യൂണിറ്റിന്റെ 2 നിലകളുടെ കെട്ടിട നിർമാണം പൂർത്തിയായതായും മൂന്നാം നിലയുടെ സ്ട്രക്ചറൽ നിർമാണം പൂർത്തിയായതായും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.

കേന്ദ്ര സർക്കാർ അനുവദിച്ച 4.10 കോടി രൂപയുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കും. കാഷ്വാലിറ്റി വാർഡും ഇതേ കെട്ടിടത്തിൽ സജ്ജമാക്കുമെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ അറിയിച്ചു.

മാതൃ, ശിശു വിഭാഗം

കേന്ദ്ര സർക്കാരിന്റെ എൻഎച്ച്എം ഫണ്ടിൽ നിന്നുള്ള 94 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച മാതൃശിശു വിഭാഗം കെട്ടിടവും ഉദ്ഘാടനത്തിനൊരുങ്ങി. റാംപും 2 ഒപി മുറികളും കൂടുതൽ ഗുണനിലവാരമുള്ള ലേബർ റൂമും (17 കിടക്കകൾ) അടങ്ങുന്നതാണ് കെട്ടിടം. ഇവിടെ ശിശുപരിപാലന വിഭാഗം അധികമായി പ്രവർത്തിക്കും. നിലവിലുള്ള ഒപി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജി ഒപി ഈ കെട്ടിടത്തിലേക്കു മാറ്റുമെങ്കിലും ശിശു വിഭാഗം ഒപി നിലവിലുള്ള സ്ഥലത്തു തന്നെയാകും.

ഐസലേഷൻ വാർഡ്

താലൂക്ക് ആശുപത്രിയിൽ 10 കിടക്കകളുള്ള ഐസലേഷൻ വാർഡും ഉദ്ഘാടനത്തിന് ഒരുങ്ങി. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് ഒരു വർഷം മുൻപാണ് നിർമാണം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com