സഹാർ വധം: 4 പ്രതികളെ ചേർപ്പിലെത്തിച്ചു
Mail This Article
ചേർപ്പ് ∙ ചിറയ്ക്കൽ കോട്ടം മമ്മസ്രായില്ലത്ത് ഷംസുദീന്റെ മകനും സ്വകാര്യ ബസ് ഡ്രൈവറുമായ സഹാർ(32) ആൾക്കൂട്ട മർദനത്തെ തുടർന്നു കൊല്ലപ്പെട്ട കേസിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പിടിയിലായ 4 പേരെ നാട്ടിലെത്തിച്ചു. കോട്ടം കൊടക്കാട്ടിൽ അരുൺ(26), ചിറയ്ക്കൽ കുറുമ്പിലാവ് കറപ്പംവീട്ടിൽ അമീർ(28), കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ് കരുതുന്ന കോട്ടം ഇല്ലത്തുപറമ്പിൽ സുഹൈൽ(23), കാട്ടൂർ പൊഞ്ഞനം കരുമത്ത് നിരഞ്ജൻ(23) എന്നിവരെയാണ് ഇന്നലെ രാത്രി പത്തോടെ ചേർപ്പ് സ്റ്റേഷനിലെത്തിച്ചത്.
പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. കഴിഞ്ഞ മാസം 18ന് അർധരാത്രിയാണ് കോട്ടത്ത് പെൺസുഹൃത്തിനെ കാണാനെത്തിയ സഹാറിനെ 8 അംഗ സംഘം ക്രൂരമായി മർദിച്ചത്. ആന്തരികാവയവങ്ങൾ തകർന്ന് ചികിത്സയിൽ കഴിഞ്ഞ സഹാർ കഴിഞ്ഞ 7നാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ ജോലി ചെയ്തിട്ടുള്ള അമീറിന്റെ പരിചയം വച്ചാണ് പ്രതികൾ ട്രെയിൻ മാർഗം അവിടേക്കു പോയത്. കേസിൽ ഉൾപ്പെട്ട രാഹുൽ (34), അഭിലാഷ് (27), വിജിത്ത് (37), വിഷ്ണു(31), ഡിനോൻ (27), ഗിൻജു (28) എന്നിവർ ഒളിവിലാണ്.