തൃശൂർ ∙ വാഹനത്തിൽ പഴത്തിന്റെ ട്രേകൾക്കിടയിൽ ഒളിപ്പിച്ച് 10 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ കുന്നംകുളം പൊലീസിന്റെ പിടിയിലായ മലപ്പുറം വഴിക്കടവ് പുകതിപ്പൊയ്യിൽ കർലിക്കാട് ശിഹാബുദ്ദീൻ (35), മുക്രിത്തൊടി ഫിറോസ് (35), ആനപ്പട്ടത്ത് നൗഷാദ് അലി (34), ഇല്ലിക്കൽ അലി (39) എന്നീ പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും അഡീഷനൽ ജില്ലാ ജഡ്ജ് ടി.കെ. മിനിമോൾ ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2013 ഏപ്രിൽ 19ന് കുന്നംകുളം പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേച്ചേരി പന്നിത്തടം റോഡിൽ കൂമ്പുഴ പാലത്തിനടുത്തു വച്ചാണ് പിക്കപ് വാനിൽ നിന്നു കഞ്ചാവ് പിടിച്ചത്. പ്രതികളെ പിടികൂടിയ കുന്നംകുളം എസ്ഐ ആയിരുന്ന മാധവൻകുട്ടിയുടെയും സംഭവത്തിന് ദൃക്സാക്ഷിയായ കേച്ചേരി പ്രദേശത്തെ പൊതുപ്രവർത്തകൻ ആന്റോ പോളിന്റെയും സാക്ഷിമൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ ഹാജരായി.