കൊടുങ്ങല്ലൂർ ∙ അശ്വതി കാവുതീണ്ടലിന്റെ ആരവങ്ങളടങ്ങിയ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇന്നു വെന്നിക്കൊടി ഉയർത്തും. കാളി–ദാരിക യുദ്ധത്തിൽ ദേവീവിജയത്തിന്റെ ആഹ്ലാദമായി വെന്നിക്കൊടി ഉയർത്തുന്നു എന്നാണ് വിശ്വാസം. ഭരണി നാളിലും ക്ഷേത്രാങ്കണത്തിൽ നിറയെ പരമ്പരാഗത ആചാരങ്ങളുടെ പെരുമഴ തീർക്കും. കാവുതീണ്ടൽ കഴിഞ്ഞയുടൻ വിവിധ സമുദായക്കാർ തങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കാനായി ക്ഷേത്രത്തിലെത്തി. ക്ഷേത്ര നടയിൽ പ്രാചീന കലാരൂപങ്ങൾ അവതരിപ്പിച്ചു.
ഇന്നു പുലർച്ചെ ക്ഷേത്രത്തിലേക്കു അടികൾ കിഴക്കേ നടയിലൂടെ പ്രവേശിച്ചു ദേവിക്കു വരിയരി പായസം നിവേദിക്കും. തുടർന്നു ദേവിയെ പള്ളിമാടത്തിൽ സങ്കൽപ്പിച്ചിരുത്തും. കാളി– ദാരിക യുദ്ധത്തിൽ മുറിവേറ്റ ദേവി ചികിത്സയ്ക്കുശേഷം ആദ്യമായി ഭക്ഷണം കഴിക്കുന്നതിനെ സങ്കൽപ്പിച്ചാണു വരിയരി പായസനിവേദ്യം. പള്ളിമാടത്തിൽ കിണ്ടിയിൽ ഉടയാടയും വാൽക്കണ്ണാടിയും മുൻപിൽ നെറ്റി പട്ടവും വിരിച്ചു കിഴക്കോട്ട് ദർശനമായി വിളക്കുകൾ വയ്ക്കും.
ഭരണി നാളിൽ ഭക്തർ പള്ളിമാടത്തിലാണ് വഴിപാട് സമർപ്പിക്കുക. ക്ഷേത്രത്തിൽ പട്ടാര്യ സമുദായാംഗം വടക്കേ നടയിൽ പന്തലിൽ ദീപസ്തംഭത്തോടു ചേർന്നു വെന്നിക്കൊടി ഉയർത്തും. തുടർന്നു ഘോഷയാത്രയായി വടക്കേ നടയിലെ പ്രധാന ദീപസ്തംഭത്തിന് അരികിലെത്തി കോഴിക്കല്ലിനു സമീപം കുശ്മാണ്ഡ ബലി നടത്തും. കാര വാക്കടപ്പുറത്തു നിന്ന് അരയ സമുദായത്തിന്റെ ഘോഷയാത്രയും ദേവിക്കു താലം സമർപ്പണവും നടക്കും.