മറ്റത്തൂരിൽ മിന്നൽച്ചുഴലി; നശിച്ചത് ആയിരക്കണക്കിന് നേന്ത്രവാഴകളും ജാതിമരങ്ങളും
Mail This Article
കൊടകര ∙ മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുണ്ടായ മിന്നൽച്ചുഴലിയിൽ വൻ കൃഷിനാശം. ഇന്നലെ വൈകിട്ട് 4.30 നുണ്ടായ ചുഴലിയിലും മഴയിലും കുലയ്ക്കാറായ ആയിരക്കണക്കിന് നേന്ത്രവാഴകൾ നശിച്ചു. നൂറുകണക്കിന് ജാതിമരങ്ങളും കടപുഴകി. കൊടുങ്ങ, കോപ്ലിപ്പാടം, പോത്തൻചിറ, മാവിൻചുവട്, കുറിഞ്ഞിപ്പാടം, കിഴക്കേ കോടാലി , മാങ്കുറ്റിപ്പാടം, കടമ്പോട്, നീരാട്ടുകുഴി, മോനൊടി, വെള്ളിക്കുളങ്ങര, മുട്ടത്തുകുളങ്ങര എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും നാശമുണ്ടായത്.
കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽക്കൂരയ്ക്കും തൊട്ടടുത്തുള്ള 2 വീടുകൾക്കും നാശമുണ്ടായി. കോപ്ലിപ്പാടം പേരിയിൽ ഉണ്ണിക്കൃഷ്ണൻ, അതിയാരത്ത് ദിനേശൻ, ഗോപി, മനോഹരൻ, കാട്ടുങ്ങൽ സുബ്രൻ, വേണുഗോപാലൻ, മുരളീധരൻ, ആളുപറമ്പിൽ വേലായുധൻ, കരുമാത്തിൽ രാധ ശശി, മേക്കാടൻ മത്തായി, ഞാറേക്കാടൻ മോളി, റോസിലി, ആഞ്ഞിലി ജെയ്സൻ, വി.കെ.നാരായണൻ, എ.ആർ. ശിവൻ എന്നിവരുടെ നൂറുകണക്കിന് നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്.
400 മുതൽ 600 വാഴ വരെ നശിച്ച കർഷകരുമുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ക്കാലുകൾ ഒടിഞ്ഞു വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. കൊടുങ്ങയിൽ മരം റോഡിലേക്ക് വീഴുകയും വൈദ്യുതി കമ്പിയിൽ തട്ടി നിൽക്കുകയും, സമീപത്ത് കിടന്നിരുന്ന ടിപ്പർ ലോറിയുടെ ക്യാബിൻ തകരുകയും ചെയ്തു. ഒട്ടേറെ വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറന്ന് പോയി. മാവിൻ ചുവട് , പോത്തൻചിറ പ്രദേശങ്ങളിൽ മഴ ശക്തിയാകും മുൻപേ ആലിപ്പഴം പെയ്തത് കൗതുകമായി.