കണ്ണന് മുന്നിൽ നൃത്താർച്ചന; ചുവട് വയ്ക്കാൻ എത്തുന്നവർ ഏറെ
Mail This Article
ഗുരുവായൂർ ∙ കണ്ണനു മുൻപിൽ നൃത്താർച്ചന നടത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. വിദേശത്ത് നിന്ന് ഇതിനുവേണ്ടി മാത്രം എത്തുന്നവരുമുണ്ട്.ക്ഷേത്രത്തിന് മുന്നിൽ പെട്ടെന്നാകും ഒരാളോ ഒരു സംഘമോ നൃത്തച്ചുവടുകൾ വയ്ക്കുന്നത്. ഇത് ഫോട്ടോയും വിഡിയോയും ആക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്ര പശ്ചാത്തലത്തിലുള്ള കാഴ്ചകൾക്ക് ലൈക്കും കമന്റും കൂടും. ഇത് മനസ്സിലാക്കാതെ ചില സെക്യൂരിറ്റി ഉദ്യോഗസ്ഥർ നൃത്തം ചെയ്ത് ഫോട്ടോ എടുക്കുന്നവരെ വിലക്കുന്നതായും കയർക്കുന്നതായും പരാതിയുണ്ട്. ഗുരുവായൂരിലെ നൃത്ത വേദി മേൽപുത്തൂർ ഓഡിറ്റോറിയമാണ്.
ഇവിടെ രാവിലെ 6 മുതൽ രാത്രി 11 വരെ മിക്ക ദിവസവും പരിപാടികളുണ്ട്. ദിവസം ഒന്നര മണിക്കൂർ വീതമുള്ള 10 സ്ലോട്ടുകളാണ് അനുവദിക്കുന്നത്. ഒരു സ്ലോട്ട് ലഭിക്കാൻ കൃത്യം 2 മാസം മുൻപ് ബുക്ക് ചെയ്യണം. മേയ് 25 വരെ ഒരു സ്ലോട്ട് പോലും ഒഴിവില്ലാതെ ബുക്കിങ് കഴിഞ്ഞു. ദിവസവും നൂറോളം അപേക്ഷകരുണ്ടാകും. നറുക്കിട്ടാണ് സ്ലോട്ട് നൽകുന്നത്.
ഏപ്രിൽ, മേയ് അവധിക്കാല തിരക്കാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രവാസികളുടെ തിരക്കേറും. ഓഗസ്റ്റ്, സെപ്റ്റംബർ ഓണത്തിരക്ക്.തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം കൂടി വേദിയാക്കാൻ ദേവസ്വം ആലോചിക്കുന്നുണ്ട്. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ വേദി ലഭിക്കാത്തവരും ക്ഷേത്ര നടയിൽ നൃത്താർച്ചന നടത്തി വഴിപാട് പൂർത്തിയാക്കുന്നു.