ADVERTISEMENT

മണ്ണുത്തി ∙ കർഷകനെ സഹായിക്കുന്ന ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചും സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങൾ ആരംഭിച്ചും കാർഷിക സർവകലാശാല സംസ്ഥാനത്തെ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ആസ്ഥാനത്തു നടന്ന ബിരുദസമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ ഉൽപാദന മികവിൽ കേന്ദ്രീകരിക്കുന്നതിനൊപ്പം സാധാരണ കർഷകർക്കു കൂടുതൽ അറിവ് പകർന്നു പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധ വേണമെന്നും ഗവർണർ പറഞ്ഞു. 

മന്ത്രിയും സർവകലാശാല പ്രോ വൈസ് ചാൻസലറുമായ പി.പ്രസാദ് അധ്യക്ഷനായി. ഓൺലൈൻ ഫയൽ കൈകാര്യ സംവിധാനമായ ഇ- ഗവേണൻസ് ഘട്ടംഘട്ടമായി സർവകലാശാലയിൽ നടപ്പാക്കുമെന്നു മന്ത്രിയും സർവകലാശാല ഭരണസമിതി അംഗവുമായ കെ.രാജൻ പ്രഖ്യാപിച്ചു. ചടങ്ങിൽ 804 പേർക്കു ബിരുദവും 45 പേർക്കു ബിരുദാനന്തര ബിരുദവും 87 പേർക്ക് പിഎച്ച്ഡിയും 148 പേർക്കും ഡിപ്ലോമ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൃഷി ശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ഉയർന്ന മാർക്ക് നേടിയവർക്കുള്ള സ്വർണ മെഡലും ഡോ.എം.ആർ.ജി.കെ. നായർ മെമ്മോറിയൽ എൻഡോവ്മെന്റ്, ഫെമി ജോസ് സ്മാരക മെറിറ്റ് അവാർഡ്, ഡോ.ടി.പി. മനോമോഹൻ ദാസ് സ്മാരക എൻഡോവ്മെന്റ് എന്നിവയും വിതരണം ചെയ്തു.

ബിരുദതലത്തിൽ ഉന്നത വിജയം നേടുന്നവർക്കായി സർവകലാശാല ഏർപ്പെടുത്തിയ ‘കെഎയു സർദാർ പട്ടേൽ ഔട്ട്‌സ്റ്റാൻഡിങ് ഐസിഎആർ ഇൻസ്റ്റിറ്റ്യൂഷൻ’ അവാർഡിനർഹമായ 2017, 2018 ബാച്ചുകളിലെ വിദ്യാർഥികൾക്കു കാഷ് പ്രൈസും മെഡലും നൽകി. ഇന്ത്യൻ-അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ.പി.കെ.ആർ നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘ഹോണോറിസ് കോസ’ അംഗീകാരം നൽകി. വൈസ് ചാൻസലർ ഡോ.ബി.അശോക്, ഡോ.റോയ് സ്റ്റീഫൻ, ഡോ.പി.ആർ. ജയൻ, ഡോ.ഇ.വി. അനൂപ്, ഡോ.സക്കീർ ഹുസൈൻ, ഡോ.എസ് ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com